തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും റെഡിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറിപ്പ്.ജൂണ്‍ ഒന്നിന് എല്ലാം റെഡിയെന്നത് കഴിഞ്ഞ പത്ത് വർഷമായി കേരളത്തിന്റെ പതിവാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്കൂള്‍ തുറക്കുന്നതിന് മുൻപേ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്യുന്നത് ശീലമാക്കിയ ഭരണമാണിത്. 5,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനമാണ് വിദ്യാഭ്യാസ മേഖലയില്‍ സർക്കാർ നടത്തിയത്. 55,000 ഹൈടെക്ക് ക്ലാസ് മുറികളും 550 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളും നിർമിച്ചു.. കുട്ടികള്‍ ഒന്നിനും ഒരു കുറവുമില്ലാതെ, ആദ്യദിനം മുതല്‍ ആത്മവിശ്വാസത്തോടെ ക്ലാസിലേക്കെത്താനും മികച്ച വിദ്യാഭ്യാസം നേടാനും ആവശ്യമായ എല്ലാ സാഹചര്യവും ഒരുക്കുകയാണ് സർക്കാരെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.2026-27 അദ്ധ്യയന വർഷത്തേയ്ക്ക് 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി നിലവില്‍ പൂർത്തീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ 51 ലക്ഷം പാഠപുസ്തകങ്ങള്‍ വിതരണത്തിനായി കെ.ബി.പി.എസ് വിവിധ ഹബ്ബുകളില്‍ എത്തിച്ചിട്ടുണ്ട്. കെ.ബി.പി.എസില്‍ നിലവില്‍ പ്രതിദിനം 3 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടി പുരോഗമിക്കുന്നു. 2026-27 അദ്ധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുടെ പ്രാരംഭ പ്രവർത്തനങ്ങള്‍ 2025 സെപ്റ്റംബർ മാസം ആരംഭിച്ചിരുന്നുവെന്നും പാഠപുസ്തക അച്ചടി പേപ്പർ പർച്ചേയ്സ് ചെയ്യുന്നതിനായി 111,43,48,012 രൂപയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷണറി വകുപ്പ് അച്ചടിക്കാവശ്യമായ അഞ്ച് തരം പേപ്പർ, 2 തരം കാർഡ് എന്നിവ കെ.ബി.പി.എസിന് വാങ്ങി നല്‍കുന്നതിനായി ഇ-ടെണ്ടർ ക്ഷണിക്കുകയും പേപ്പർ ആന്റ് ബോർഡ് ലിമിറ്റിഡില്‍ നിന്നും പേപ്പറും തമിഴ്നാട് ന്യൂസ് പ്രിന്റ് ആന്റ് പേപ്പേഴ്സില്‍ നിന്നും കാർഡ് ഇനങ്ങളും വാങ്ങുന്നതിനായി ആകെ 92,92,20,076 രൂപയുടെ പർച്ചേയ്സ് അനുമതി നല്‍കുകയും ചെയ്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.














