കൊല്ലം∙ മകൾ ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും വിവാഹം ഉറപ്പിച്ച സമയത്തായിരുന്നെന്ന് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ. വിവാഹവസ്ത്രത്തിന്റെ നിറം വരെ മകൾ തീരുമാനിച്ചിരുന്നപ്പോഴാണു തങ്ങളെ തീരാദുഃഖത്തിലാക്കി അവൾ കടന്നുപോയതെന്നും മാതാപിതാക്കൾ പറഞ്ഞു. ‘ഞങ്ങളുടെ ഏക മകളാണ്, അവളുടെ വിവാഹം ഉറപ്പിച്ച സമയത്തായിരുന്നു ഈ അത്യാഹിതം’’– ഡോ. വന്ദന ദാസിന്റെ മാതാവ് വസന്തകുമാരി നിറമിഴികളോടെ പറഞ്ഞു.
വിധിയിൽ ആശ്വാസമുണ്ടെന്നു പറയാൻ കഴിയില്ലെന്നു പിതാവ് കെ.ജി. മോഹൻദാസ് പറഞ്ഞു. മകളെ കൊലപ്പെടുത്തിയത് അതിദാരുണമായിട്ടാണ്. അവൾക്കു നീതി ലഭിച്ചില്ല. കൂടുതൽ ശിക്ഷയ്ക്കായി പ്രോസിക്യൂട്ടറുമായി ചർച്ച ചെയ്തു മേൽക്കോടതികളെ സമീപിക്കും. കേസ് അപൂർവങ്ങളിൽ അപൂർവം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ ആവശ്യമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.














