ജനവാസമേഖലകളിൽ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ വനംവകുപ്പ് മയക്കുവെടി വെച്ചു. കല്ലൂർകുന്ന് ഭാഗത്തുനിന്ന് രാവിലെ മയക്കുവെടി വെച്ചെങ്കിലും, ആന ഉൾക്കാട്ടിലേക്ക് കയറി. ഇതോടെ ട്രാക്ക് ചെയ്യാനുള്ള വനംവകുപ്പിന്റെ ശ്രമം പരാജയപ്പെട്ടു. ഇതോടെ, ആനയെ പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനുള്ള ദൗത്യം നാളെ പുനരാരംഭിക്കാൻ താരുമാനിച്ചു. ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. മയക്കുവെടി വെച്ചതിന് പിന്നാലെ ഉൾവനത്തിലേക്ക് നീങ്ങിയ ആനയെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരും ദൗത്യസംഘവും നടത്തിയ തിരച്ചിൽ ഫലം കാണാതെ വന്നതോടെയാണ് ദൗത്യം താത്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ താത്തൂർ ടസ്കർ വൺ എന്നാണ് ഈ ആനയ്ക്ക് വനം വകുപ്പ് നൽകിയ പേര്. തുടർച്ചയായി ജനവാസമേഖലകളിലിറങ്ങി കൃഷിയിടങ്ങൾ നശിപ്പിക്കുകയും ഭീതി പരത്തുകയും ചെയ്തതിനെത്തുടർന്നാണ് വനംവകുപ്പ് ഈ ആനയെ പിടികൂടാൻ ഉത്തരവിറക്കിയത്.














