പ്രതാപ്ഗഡ്∙ ഉത്തർപ്രദേശിലെ സുമേർപൂറിൽ ഗ്രാമത്തിന്റെ മുൻതലവനെ യുവതിയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മുഷ്തഖ് ഗുൽഷൻ എന്ന മുന്നയെയാണ് കൊലപ്പെടുത്തിയത്. ചാക്കിൽ കെട്ടിയ നിലയിൽ കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 18നാണ് മുന്നയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.2 ഭാര്യമാരുള്ള മുന്ന, സുമൻ ദേവി എന്ന വിവാഹിതയായ സ്ത്രീയുമായി പ്രണയത്തിലായതാണ് എല്ലാത്തിന്റേയും തുടക്കം. ജോലി ആവശ്യങ്ങൾക്കായി ഭർത്താവ് ഗ്രാമം വിട്ട് പോയതിനാൽ സുമൻ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഈ സമയത്ത് മുന്ന അവരെ പലപ്പോഴും സഹായിച്ചിരുന്നു. അങ്ങനെ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു. പലപ്പോഴും മുന്ന ലൈംഗികബന്ധത്തിലേർപ്പെടാൻ യുവതിയെ നിർബന്ധിച്ചു. ഭീഷണിപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ചെയ്തു. പിന്നാലെ യുവതി തന്റെ സഹോദരനെ വിവരം അറിയിച്ചു. തുടർന്നാണ് മുന്നയെ കൊല്ലാനായി ഇവർ പദ്ധതി തയാറാക്കിയത്.
മാർച്ച് 18ന് യുവതി മുന്നയെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. മുന്ന വീട്ടിലേക്ക് പ്രവേശിച്ചപ്പോൾ യുവതിയുടെ സഹോദരനും കൂട്ടാളിയും ചേർന്ന് മുന്നയെ ഇരുമ്പുവടി കൊണ്ട് തല്ലിക്കൊന്നു. പിന്നാലെ മുന്നയുടെ മൃതദേഹം ചാക്കിൽകെട്ടി കനാലിൽ ഉപേക്ഷിച്ചു.മുന്നയുടെ കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടക്കുമ്പോഴാണ് മുന്നയുടെ മോട്ടർ സൈക്കിൾ പൊലീസ് കണ്ടെത്തിയത്. ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് സുമന്റെ വീട്ടിൽ മുന്ന എത്തിയിരുന്നു തുടർന്ന് സുമനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ സുമനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുന്ന തയാറെടുക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന് രണ്ട് ഭാര്യമാരും 18 കുട്ടികളുമുണ്ട്.













