Wayanad

മുത്തങ്ങ സമരത്തിനിടെ പോലീസ് അതിക്രമത്തിന് ഇരയായ ഡയറ്റ് മുന്‍ അധ്യാപകന് 12. 5 ലക്ഷം നല്‍കണമെന്ന് കോടതി; സര്‍ക്കാര്‍ അപ്പീല്‍ തള്ളി

കല്‍പ്പറ്റ | വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ തകരപ്പാടിയില്‍ 2003 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അതിക്രത്തിനു ഇരയായ ഡയറ്റ് മുന്‍ അധ്യാപകന്‍ കെ കെ സുരേന്ദ്രന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന ബത്തേരി സബ് കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ജില്ലാ കോടതി തള്ളി.നഷ്ടപരിഹാരം 12.5 ലക്ഷം രൂപയായി വര്‍ധിപ്പിച്ച് കോടതി ഉത്തരവായി. സര്‍ക്കാര്‍ അപ്പീലിനെതിരേ സുരേന്ദ്രന്‍ കോടതിയെ സമീപിക്കുകയായിരുന്നു.മുത്തങ്ങ കേസില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദനത്തിനു ഇരയാകുകയും തടവ് അനുഭവിക്കുകയും ചെയ്ത സുരേന്ദ്രനു സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സബ് കോടതി 2021 ജനുവരിയിലാണ് ഉത്തരവായത്. സര്‍ക്കാര്‍ തുക നല്‍കണമെന്നും ഇതു ബന്ധപ്പെട്ട കക്ഷികളില്‍നിന്നു ഈടാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. അന്യായമായ അറസ്റ്റിനും കര്‍ണപുടം തകരുന്ന വിധത്തില്‍ ക്രൂരമായി മര്‍ദിച്ചതിനും 14 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്.അന്നത്തെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വയനാട് ജില്ലാ കലക്ടര്‍, കോഴിക്കോട് ജില്ലാ പോലീസ് മേധാവി, ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ദേവരാജ്, എസ്ഐ പി വിശ്വംഭരന്‍, എഎസ്ഐ സി എം മത്തായി, ഹെഡ് കോണ്‍സ്റ്റബിള്‍ വസന്തകുമാര്‍, കോണ്‍സ്റ്റബിള്‍ കെ ആര്‍ രഘുനാഥന്‍, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വര്‍ഗീസ് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹരജി.മുത്തങ്ങ കേസില്‍ 2003 ഫെബ്രുവരി 23നാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. കേസില്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടി മാര്‍ച്ച് 30നാണ് സുരേന്ദ്രന്‍ ജയില്‍മോചിതനായത്.മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ഗൂഢാലോചന, വനത്തില്‍ കുടിയിറക്കു നടന്ന ദിവസം ഉണ്ടായ പോലീസുകാരന്റെ മരണം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പോലീസ് സുരേന്ദ്രനെതിരേ കേസെടുത്തത്. തുടക്കത്തില്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു വിട്ടിരുന്നു. സിബിഐ കുറ്റപത്രത്തില്‍ സുരേന്ദ്രന്‍ പ്രതിയായിരുന്നില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.