World

പുലർച്ചെ കേട്ട അസാധാരണ ശബ്ദങ്ങളുടെ കാരണം മിസൈൽ പ്രതിരോധം: വിശദീകരിച്ച് യുഎഇ

അബുദാബി∙ യുഎഇ ലക്ഷ്യമിട്ടെത്തിയ മിസൈൽ ആക്രമണ ഭീഷണികളെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു. ഇന്ന് (30) പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ശബ്ദങ്ങൾ കേട്ടതോടെ ജനങ്ങൾക്കിടയിൽ നേരിയ ആശങ്ക പടർന്നെങ്കിലും മിസൈലുകൾ ആകാശത്തുവച്ച് തന്നെ തകർക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പുലർച്ചെ കേട്ട അസാധാരണ ശബ്ദങ്ങൾ മിസൈലുകൾ തടയുന്നതിന്റെ ഭാഗമായുള്ളതായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താമസക്കാർക്ക് മൊബൈൽ ഫോണുകൾ വഴി അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ നിലവിൽ സ്ഥിതിഗതികൾ പൂർണമായും സുരക്ഷിതമാണെന്നും ജനങ്ങൾക്ക് ദൈനംദിന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നും അധികൃതർ വ്യക്തമാക്കി. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയ വക്താക്കൾ അറിയിച്ചു.

അതേസമയം, ഇന്നലെ (29) നടന്ന ആക്രമണത്തിൽ 16 ബാലിസ്റ്റിക് മിസൈലുകളെയും 42 ഡ്രോണുകളെയുമാണ് യുഎഇ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവച്ച് തകർത്തത്. ഇറാൻ നടത്തുന്ന ഈ കടന്നുകയറ്റങ്ങൾ ആരംഭിച്ചതുമുതൽ ഇതുവരെ 414 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,914 ഡ്രോണുകളും യുഎഇ പ്രതിരോധിച്ചു. രാജ്യസേവനത്തിനിടെ യുഎഇ സായുധ സേനയിലെ രണ്ട് ഉദ്യോഗസ്ഥരും സൈന്യവുമായി കരാറിലേർപ്പെട്ടിരുന്ന ഒരു മൊറോക്കോ സ്വദേശിയും വീരമൃത്യു വരിച്ചു. കൂടാതെ, ആക്രമണങ്ങളിൽ ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ടുപേർ കൊല്ലപ്പെട്ടതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ച മറ്റുള്ളവർ. ഇന്ത്യക്കാരുൾപ്പെടെ 29 രാജ്യങ്ങളിൽ നിന്നുള്ള 178 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ യുഎഇ പൗരന്മാരും ഈജിപ്ത്, സുഡാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും ഉൾപ്പെടുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.