World

ടുറിനിലെ ശവക്കച്ചയ്ക്ക് ഇന്ത്യൻ ബന്ധം? ഡി.എൻ.എ. കണ്ടെത്തിയതായി ഗവേഷകർ

യേശുക്രിസ്തുവിന്റെ ശരീരത്തിൽ പൊതിഞ്ഞിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന പുരാതനമായ തുണിയാണ് ഷ്രൗഡ് ഓഫ് ടുറിൻ (ടുറിനിലെ ശവക്കച്ച). ഇറ്റലിയിലെ ടുറിൻ നഗരത്തിലെ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന ഈ പുരാതനമായ തുണിയുടെ കാലപ്പഴക്കവും ക്രിസ്തുവുമായുള്ള ബന്ധവുമെല്ലാം നൂറ്റാണ്ടുകളായി തർക്കവിഷയമാണ്. എന്നാൽ, 4.4 മീറ്റർ നീളവും 1.1 മീറ്റർ വീതിയുമുള്ള ഈ ഷ്രൗഡിന് ഇന്ത്യൻ പശ്ചാത്തലമുണ്ടാകാമെന്നാണ് പുതിയ ഡി.എൻ.എ. പരിശോധനകൾ സൂചിപ്പിക്കുന്നതെന്ന് ന്യൂസ് സയന്റിസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

1978-ൽ ഈ തുണിയിൽനിന്ന് ശേഖരിച്ച സാംപിളുകളിൽ നടത്തിയ പരിശോധനയിൽ അതിലെ മനുഷ്യ ഡി.എൻ.എയുടെ ഏകദേശം 40 ശതമാനം ഇന്ത്യൻ വംശാവലിയിലുള്ളതാണെന്ന് ഇറ്റലിയിലെ പാഡോവ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. പുരാതന ഇന്ത്യയിലെ സിന്ധു നദീതട മേഖലയിൽനിന്നുള്ള നൂലുകൾ ആയിരിക്കാം ഈ തുണി നെയ്യാൻ ഉപയോഗിച്ചതെന്ന നിഗമനത്തിലേക്കാണ് ഈ കണ്ടെത്തൽ വിരൽചൂണ്ടുന്നത്.2015-ലാണ് പാഡോവ സർവകലാശാലയിലെ ഗവേഷകനായ ജിയാനി ബാർകാചിയയും സഹപ്രവർത്തകരും ഈ ലിനൻ വസ്ത്രത്തിന് ഇന്ത്യയുമായി ബന്ധമുണ്ടാകാമെന്ന ആശയം മുന്നോട്ടുവെച്ചത്. അതേ വിശകലനംതന്നെയാണ് ഇപ്പോഴും അദ്ദേഹവും സംഘവും നടത്തുന്നത്. മാത്രവുമല്ല മധ്യകാല, ആധുനികകാല ഡി.എൻ.എ. വൈവിധ്യങ്ങൾ ഇതിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഗവേഷകസംഘം പറയുന്നു.വിവിധ ജൈവ സ്രോതസ്സുകളിൽനിന്ന് ഉരുത്തിരിഞ്ഞ ജനിതക വകഭേദങ്ങൾ ഇക്കൂട്ടത്തിലുണ്ട്. വളർത്തുമൃഗങ്ങളായ പൂച്ചകൾ, നായ്ക്കൾ എന്നിവയുടെയും കന്നുകാലികളുടെയും മാൻ, മുയൽ തുടങ്ങിയ വന്യമൃഗങ്ങളുടെയും ജനിതകവസ്തുക്കളുടെ അവശിഷ്ടങ്ങൾക്കൊപ്പം ചില മത്സ്യവർഗങ്ങളെയും ഗവേഷകർ കണ്ടെത്തി.

ഇന്ത്യൻ ബന്ധം എങ്ങനെ ?സിന്ധു നദീതട സംസ്കാരത്തിന് അക്കാലത്തെ മറ്റ് പ്രധാന പ്രാചീന നാഗരികതകളുമായി ശക്തമായ വാണിജ്യബന്ധങ്ങളുണ്ടായിരുന്നു. പുരാവസ്തു ഗവേഷണങ്ങൾ ഇത് ശരിവെക്കുന്നുണ്ട്. റോമാക്കാരും ഇവിടെനിന്ന് ലിനൻ തുണിത്തരങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടാവണം എന്നതാണ് ടുറിനിലെ ശവക്കച്ചയുടെ ഇന്ത്യൻ ബന്ധവുമായി ബന്ധപ്പെട്ട ആദ്യ വിശദീകരണം. അങ്ങനെയായിരിക്കാം ഇന്ത്യൻ ഡി.എൻ.എ. തുണിയിൽ സംരക്ഷിക്കപ്പെട്ടത്. എന്നാൽ, ഈ തുണിത്തരങ്ങൾ ഇന്ത്യൻ വംശജരായ ആളുകൾ ഏതെങ്കിലും വിധത്തിൽ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഡി.എൻ.എ. അതിൽ നിലനിൽക്കാൻ സാധ്യതയുണ്ട്. ഒട്ടേറെ വ്യക്തികൾ ഇതുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്, അതിനാൽ ഷ്രൗഡിന്റെ യഥാർഥ ഡി.എൻ.എ. തിരിച്ചറിയുക പ്രയാസമാണ്.ചരിത്രംഈ ശവക്കച്ചയെക്കുറിച്ച് ആദ്യത്തെ പരാമർശം ഉണ്ടാകുന്നത് 1350-കളിൽ ഫ്രാൻസിലാണ്. അന്ന് വടക്കൻ-മധ്യ ഫ്രാൻസിലെ ഒരു ഗ്രാമമായ ലിറെയിലെ ഒരു പള്ളിയിൽ ഇത് പ്രദർശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ഇത് പലവഴി കൈമാറി, 1578-ൽ സാവോയ് രാജവംശത്തിന്റെ കയ്യിലെത്തുകയും അവർ അവരുടെ പുതിയ തലസ്ഥാനമായ ടുറിനിലേക്ക് മാറ്റുകയും ചെയ്തു. അന്ന് മുതൽ ഈ ഷ്രൗഡ് അവിടെത്തന്നെയാണുള്ളത്. 1983-ൽ മുൻ ഇറ്റാലിയൻ രാജാവായിരുന്ന ഉംബർട്ടോ രണ്ടാമന്റെ മരണശേഷം ഷ്രൗഡിന്റെ ഉടമസ്ഥാവകാശം ഹൗസ് ഓഫ് സാവോയിൽനിന്ന് കത്തോലിക്കാ സഭയ്ക്ക് കൈമാറി. എങ്കിലും ഇത് ക്രിസ്തുവിന്റെ ശവക്കച്ചയാണിതെന്ന് കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.