നെടുമ്പാശേരി ∙ ഗൾഫ് മലയാളികൾക്ക് വിഷു ആഘോഷിക്കാൻ കൊച്ചിയിൽ നിന്ന് വിമാനമേറുന്നത് 1650 ടണ്ണിലേറെ പച്ചക്കറികൾ. ഗൾഫ് സംഘർഷത്തെ തുടർന്ന് വിമാന സർവീസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ കൊണ്ടു പോകാനായി പ്രത്യേക കാർഗോ വിമാനങ്ങൾ സർവീസ് നടത്തിയതു മൂലം പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മലയാളികളുടെ വിഷു ആഘോഷത്തെ കാര്യമായി ബാധിക്കാനിടയില്ല.കഴിഞ്ഞ ശനിയാഴ്ച മാത്രം 500 ടണ്ണോളം പച്ചക്കറികൾ കൊച്ചിയിൽ നിന്ന് അയച്ചു. വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയുമധികം പച്ചക്കറികൾ ഒരു ദിവസം അയയ്ക്കുന്നത്. ഓരോ ദിവസവും സർവീസ് നടത്തുന്ന വിമാനങ്ങളിൽ അയയ്ക്കുന്നതു കൂടാതെയാണ് ലുലു ഗ്രൂപ്പും മറ്റും ഏർപ്പെടുത്തിയ പ്രത്യേക വിമാനങ്ങളിൽ 350 ടൺ പച്ചക്കറികൾ അധികമായി അയച്ചത്. കഴിഞ്ഞ വർഷവും ഏതാണ്ട് ഇത്രയും പച്ചക്കറികളാണ് ഗൾഫിലേക്ക് അയച്ചത്.
ഈ സീസണിൽ ഓരോ ദിവസവും അയച്ച പച്ചക്കറികൾ: ഏപ്രിൽ 6– 103 ടൺ. 7–80 ടൺ, 8– 105 ടൺ, 9– 254 ടൺ, 10– 245 ടൺ, 11– 490 ടൺ, 12– 88 ടൺ. 13– 150 ടൺ. ഇന്നും 150 ടൺ പച്ചക്കറികൾ അയയ്ക്കാനായി ബുക് ചെയ്തിട്ടുണ്ട്. പ്രധാനമായും കണി വെള്ളരി, ചക്ക, കായ, മത്തൻ, മറ്റു പച്ചക്കറികൾ എന്നിവയാണ് അയച്ചതിലേറെയും. കണിക്കൊന്ന ചീത്തയാകാത്ത വിധത്തിൽ പ്രത്യേകം പാക്ക് ചെയ്ത് അയച്ചിട്ടുണ്ട്.














