Kerala

‘പൊലീസ് ഒത്തുകളിക്കുന്നു, ഗുണ്ടാസംഘങ്ങൾ ഭീഷണിപ്പെടുത്തി’: കുംഭമേള വൈറൽ പെൺകുട്ടിയുടെ കുടുംബം

ന്യൂഡൽഹി∙ കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവിവാദത്തിൽ കേരള പൊലീസും മധ്യപ്രദേശ് പൊലീസും ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി പെൺകുട്ടിയുടെ മാതാപിതാക്കൾ. പെൺകുട്ടിയ്ക്ക് 18 വയസ്സ് തികഞ്ഞിട്ടില്ലെന്ന രേഖകൾ ഹാജരാക്കിയിട്ടും കുറ്റാരോപിതനായ ഫർമാൻ ഖാനെതിരെ കേസെടുക്കുന്നില്ലെന്നും ദേശീയ പട്ടിക ജാതി പട്ടിക വർഗ കമ്മിഷനിൽ മൊഴി നൽകാനെത്തിയ മാതാപിതാക്കൾ അറിയിച്ചു.

സിനിമയിൽ അഭിനയിക്കാനെന്ന വ്യാജേന, സാധാരണക്കാരായ കുടുംബത്തെ കബളിപ്പിച്ചാണ് മകളെ കേരളത്തിലേക്ക് കൊണ്ടുപോയത്. മകൾക്കെതിരെ അതിക്രമം നടക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ഉടൻ അവളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫർമാനും ഗുണ്ടാസംഘങ്ങളും ചേർന്ന് ‌തന്നെ ഭീഷണിപ്പെടുത്തി കേരളത്തിൽനിന്ന് പോകാൻ ആവശ്യപ്പെട്ടതായും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. മകളെ തിരികെ വേണം. ഫർമാനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് മാതാവ് ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഫര്‍മാനെതിരെ പോക്‌സോ, പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കിയെന്ന് പരാതിക്കാരന്‍ പ്രഥം ദുബൈയും പറഞ്ഞു. എന്നാൽ കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും അത് പൂർത്തിയായശേഷം കേസെടുക്കാമെന്ന് കേരള പൊലീസ് പറഞ്ഞു.

തിരുവനന്തപുരം റേഞ്ച് ഡിഐജി ജെ.ഹിമേന്ദ്രനാഥാണ് കമ്മിഷനു മുന്നില്‍ ഹാജരായി പൊലീസിന്റെ നിലപാട് അറിയിച്ചത്. കേരളത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായെന്ന് തെളിയിച്ചുകൊണ്ട് പൊലീസിലും തദ്ദേശവകുപ്പിലും ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് വിവാഹം നടത്തിയതെന്ന് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി കേരളത്തില്‍ തന്നെയുണ്ടെന്നും ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കാന്‍ തയാറാണെന്നും പൊലീസ് കമ്മിഷനെ അറിയിച്ചു.

മാര്‍ച്ച് 11നാണ് തിരുവനന്തപുരം പൂവാറിലെ ക്ഷേത്രത്തില്‍വച്ച് പെണ്‍കുട്ടിയും ഫര്‍മാന്‍ ഖാനും വിവാഹിതരായത്. ആ സമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ടുമാസവും മാത്രമാണ് പ്രായമെന്നാണ് ദേശീയ പട്ടികവർഗകമ്മിഷന്റെ കണ്ടെത്തൽ. വിവാഹത്തിനായി വ്യാജസർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ആശുപത്രിരേഖകൾ ഉദ്ധരിച്ച് കമ്മിഷന്റെ വാദം. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിക്കുന്നുവെന്നും തനിക്ക് കാമുകനൊപ്പം പോകണമെന്നുമുള്ള പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് തമ്പാനൂർ പൊലീസ് കുട്ടിയെ സ്വന്തം താല്‍പര്യപ്രകാരം വിട്ടയച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.