കൊടകര (തൃശൂർ) ∙ സഹോദരൻമാർക്ക് പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.
വീട്ടിലെ ഹാളിൽ നിലത്തുകിടന്ന് ഉറങ്ങിയ കാവുങ്ങൽ സിൽജോയുടെ മക്കളായ അൽജോ (8), അനോഷ് (10) എന്നിവർക്കാണ് 19ന് പാമ്പുകടിയേറ്റത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി അൽജോ മരിച്ചു. അനോഷ് ചികിത്സയിലാണ്.
വനത്തോടു ചേർന്ന പ്രദേശത്തുള്ള ഒറ്റനില ടെറസ് വീട്ടിലാണ് കുടുംബം താമസിക്കുന്നത്. 19ന് പുലർച്ചെ രണ്ടുമണിയോടെ കുട്ടികൾക്കു വയറുവേദനയും ശാരീരിക അസ്വസ്ഥതകളും ആരംഭിക്കുകയായിരുന്നു. രാത്രി പുറത്തുനിന്നു കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാണെന്നു കരുതി മാതാപിതാക്കൾ ജീരകവെള്ളം തിളപ്പിച്ചുകൊടുത്തു. അസ്വസ്ഥത അൽപം കുറഞ്ഞപ്പോൾ അമ്മ ജോൺസി ഇരുവരെയും കട്ടിലിൽ ഉറക്കാൻ കിടത്തി.
എന്നാൽ, അഞ്ചുമണിയോടെ വായിൽനിന്ന് നുരയും പതയും വന്ന് കുട്ടികൾ കൂടുതൽ അവശരാകുകയായിരുന്നു. ഇതോടെ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. തുടർന്നു നാട്ടുകാരോടൊപ്പം തിരച്ചിൽ നടത്തുന്നതിനിടെ കിടപ്പുമുറിയിൽനിന്ന് ഒരടി നീളമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പിനെ കണ്ടെത്തുകയായിരുന്നു.














