തൃശൂർ: വെടിക്കെട്ട്പുര ദുരന്തം നടന്ന മുണ്ടത്തിക്കോട് സംയുക്ത പരിശോധനയില്‍ നാല് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തി. ശരീര ഭാഗങ്ങള്‍ ഇന്നും കണ്ടെത്തിയെന്ന് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. 10 മൊബൈല്‍ ഫോണ്‍ അവശിഷ്ടങ്ങളും കണ്ടെത്തി. സംഭവ സമയത്ത് 37 പേര്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. നാല് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കമ്മീഷണര്‍ പ്രതികരിച്ചു.200- 300 കിലോ സ്‌ഫോടക വസ്തുക്കള്‍ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ ഇന്ന് തന്നെ നീക്കം ചെയ്യും. ഡിഎന്‍എ പരിശോധനാഫലം ഒരാഴ്ചയ്ക്കകം ലഭിക്കും. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 10 പേരില്‍ 4പേരുടെ നില ഗുരുതരമാണ്.അതേസമയം, മുണ്ടത്തിക്കോട് ദുരന്തം നടന്ന സ്ഥലത്തിന്റെ അര കിലോമീറ്റര്‍ ചുറ്റളവിലുള്ള അന്‍പതോളം വീടുകള്‍ക്ക് കനത്ത നാശനഷ്ടം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പരിസരത്തുള്ള എല്ലാ വീടുകളുടെയും ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അടഞ്ഞു കിടന്ന വാതിലുകള്‍ പൊട്ടിത്തെറിച്ചു. ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു വീണു. അപകടം നടന്ന പാടത്തിന്റെ ഒരു കിലോമീറ്റര്‍ ദൂരത്തിനപ്പുറവും ചില വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.














