Kerala

മൂഴിക്കൽ കൊലപാതകം: 4.50ന് വിളിച്ചപ്പോൾ ഫോൺ പ്രതിയുടെ കൈയിൽ; കിണറ്റിലിട്ടത് അദ്നാൻ തന്നെ

കോഴിക്കോട് ∙ മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്തിയശേഷം യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുവരുടെയും ഫോണുകൾ കിണറ്റിലിട്ടത് യുവാവ് തന്നെയെന്ന് ചേവായൂർ പൊലീസ്. സംഭവദിവസം വീട്ടിലുണ്ടായിരുന്നവരെയും പുലർച്ചെ വിവരമറിഞ്ഞു വീട്ടിലെത്തിയ ചിലരെയും ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരവും വീട്ടിലെ സിസിടിവിയിൽനിന്നു ലഭിച്ച ശബ്ദവും വിലയിരുത്തിയാണ് ഈ കണ്ടെത്തൽ.

മൊബൈൽ ഫോണുകൾ നശിപ്പിച്ചതിനു പിന്നിൽ ബന്ധുക്കളോ മറ്റാരെങ്കിലുമോ ആകാൻ സാധ്യതയുണ്ടെന്നായിരുന്നു ആദ്യഘട്ടത്തിൽ പൊലീസ് സംശയിച്ചത്. എന്നാൽ തുടരന്വേഷണത്തിൽ ഇതിൽ കഴമ്പില്ലെന്നു തെളിയുകയായിരുന്നു. പതിനാറുകാരിയായ നസ്രീനയെ കൊലപ്പെടുത്തിയശേഷം ഇരുപതുകാരനായ അദ്നാൻ വീടിന്റെ അടുക്കള ഭാഗം വഴി പുറത്തിറങ്ങി ഫോൺ കിണറ്റിൽ ഇടുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവത്തിനു തലേദിവസം വൈകിട്ട് അടുക്കളഭാഗത്തു കൂടി വീടിനുളളിൽ കയറിയ അദ്നാൻ ആ ഭാഗത്തെ സിസിടിവി തിരിച്ചു വയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

കൊലപാതകമുണ്ടായ ദിവസം പുലർച്ചെ ശബ്ദം കേട്ട് നസ്രീനയുടെ വല്യുമ്മ സഫിയ ഉണർന്നിരുന്നു. തുടർന്ന് വീടിനുള്ളിൽ കള്ളൻ കയറിയെന്ന സംശയത്തിൽ നസ്രീനയുടെ ഫോണിലേക്ക് 4.50ന് വിളിച്ചു. ഈ സമയം ഫോൺ അദ്നാന്റെ കൈവശമാണ് ഉണ്ടായിരുന്നത്. തുടർന്നു വീണ്ടും ഫോൺ വിളി വന്നതോടെയാണ് പുലർച്ചെ 5.10ന് അദ്നാൻ അടുക്കള വശത്തെ വാതിൽ തുറന്ന് പുറത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്.അടുക്കള ഭാഗത്തെ വാതിലിനു പിന്നിലുള്ള വാഷ് ബേസിനു സമീപമാണ് അടുക്കള വാതിലിന്റെ താക്കോൽ സൂക്ഷിക്കാറുളളത്. മുൻപ് ഈ വീട്ടിൽ താമസിച്ചുവന്ന അദ്നാൻ ഈ താക്കോൽ ഉപയോഗിച്ചാണ് വാതിൽ തുറന്നതെന്നാണ് കരുതുന്നത്. താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുന്നതിന്റെ ശബ്ദം അടുക്കള ഭാഗത്തു കൂടി തലേദിവസം കയറുന്നതിനിടെ അദ്നാൻ മറുവശത്തേക്കു തിരിച്ചുവച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പിന്നീട് വീട്ടിലെ ഇടനാഴിയിലും മറ്റും ലൈറ്റ് കത്തുന്നതും ഒരാൾ ഓടുന്നതും കണ്ട നസ്രീനയുടെ വല്യുമ്മ മുറിയുടെ വാതിൽ അടച്ച ശേഷം ഫോണിൽ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. നസ്രീനയുടെ വല്യുമ്മ 5.11 ന് അടുത്ത മുറിയിൽ കിടക്കുന്ന നസ്രീനയുടെ മാതാവിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് 5.21 ന് നല്ലളത്തെ ബന്ധുവിനെ മൊബൈലിൽ വിളിക്കുകയായിരുന്നു.വിവരമറിഞ്ഞ ബന്ധുക്കൾ അഞ്ചരയോടെ വീട്ടിൽ എത്തി. ഈ സമയം നസ്രീന മറ്റൊരു മുറിയിൽ ബോധമില്ലാതെ കിടക്കുകയായിരുന്നു. തുടർന്ന് നസ്രീനയുടെ മുറി പരിശോധിച്ചപ്പോൾ അദ്നാനെ കണ്ട ബന്ധുക്കൾ യുവാവിനെ മുറിയിൽ തന്നെ പൂട്ടിയിട്ട ശേഷം പൊലീസിനെ വിവരം അറിയിക്കുകയും നസ്രീനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മുഖത്ത് ടേപ്പ് ചുറ്റി ആത്മഹത്യ ചെയ്ത നിലയിൽ അദ്നാനെ കണ്ടെത്തുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 6.15 ഓടെ അദ്നാൻ മരിച്ചതായാണ് സൂചിപ്പിച്ചിട്ടുള്ളത്.

കിണറ്റിൽനിന്ന് ലഭിച്ച നസ്രീനയുടെ ഫോണിൽ വല്യുമ്മ വിളിച്ചതിന്റെ മിസ്ഡ് കോളുണ്ട്. കിണറ്റിൽനിന്ന് ലഭിച്ച ഫോണുകൾ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ബന്ധുക്കളെ വിളിച്ചതിന്റെയും മറ്റും തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചിരുന്നു. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ഫോണെടുത്ത് താഴെ നിലയിൽ എത്തിയ അദ്നാൻ വല്യുമ്മയുടെ മുറിയിൽ എത്തിയതായും താക്കോൽ തിരയാൻ ലൈറ്റും മറ്റും ഓണാക്കിയെന്നതും അന്വേഷണത്തിൽ തെളിഞ്ഞു. മുൻപ് വീട്ടിലുണ്ടായ ഒരു മോഷണം കണ്ടുപിടിച്ചതിന്റെ വിരോധവും വീട്ടിൽനിന്ന് അദ്നാനെ പുറത്താക്കിയതിന്റെ പകയും കൊലയ്ക്ക് കാരണമായെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ ഉടൻ തന്നെ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.