Kerala

പാമ്പു കടിയേറ്റു മരിച്ച അൽജോയുടെ വീട്ടിൽ നാലാം ദിനവും പാമ്പ്; ഒന്നല്ല, രണ്ട്; വീടിന്റെ തറ പൊളിക്കും

മറ്റത്തൂർ (തൃശൂർ)∙ കടമ്പോട് ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോയുടെ വീട്ടിൽ നിന്ന് വീണ്ടും രണ്ടു പാമ്പുകളെ പിടികൂടി. വൈകിട്ട് ഏഴരയോടെയും രാത്രി വൈകിയുമാണ് പാമ്പുകളെ കണ്ടെത്തിയത്. ആദ്യത്തെ പാമ്പിനെ അയൽവാസികളാണ് കണ്ടത്. രണ്ടും വെള്ളിക്കെട്ടൻ വർഗത്തിൽപ്പെട്ട പാമ്പുകളാണ്. തുടർച്ചയായ നാലാം ദിവസമാണ് പാമ്പുകളെ പിടികൂടുന്നത്.

കിടപ്പുമുറിയോടു ചേർന്ന ശുചിമുറിക്ക് സമീപത്തുനിന്നാണ് പാമ്പുകളെ കിട്ടിയത്. ഇന്നു വീടിന്റെ തറ പൊളിച്ച് തിരച്ചിൽ തുടരാനാണ് തീരുമാനം. വനംവകുപ്പ് അധികൃതർ ഇന്നലെ രാവിലെ അൽജോയുടെ വീട്ടിലെത്തി വീട്ടിലെ നിലത്ത് സ്ഥാപിച്ച ജല സംഭരണി ഉയർത്തി നോക്കുകയും, ടൈലുകൾ, അടുക്കളയിലെ ഗ്രാനൈറ്റ്, മലിനജലം ഒഴുക്കുന്ന പൈപ്പുകൾ തുടങ്ങിയവ പരിശോധിക്കുകയും ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. വീട്ടിലെ തുണികൾ, വീടിന് ചുറ്റുമുള്ള തറയുടെ സമീപത്തെ ചെറിയ ദ്വാരങ്ങൾ എന്നിവയൊക്കെ തുറന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

കറുകുറ്റി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ ചികിത്സയിലുള്ള അൽജോയുടെ സഹോദരൻ അനോഷിന്റെ (10) നില കൂടുതൽ മെച്ചപ്പെട്ടതായും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ന് കൂടുതൽ പരിശോധന നടത്തുമെന്ന് റേഞ്ച് ഓഫിസർ കെ.എസ്. ഷിനോജ് അറിയിച്ചു. പഞ്ചായത്ത് സ്ഥിരസമിതി കൂടിയ ശേഷം തീരുമാനമെടുക്കുമെന്നും ഇന്ന് അൽജോയുടെ വീട് സന്ദർശിക്കുമെന്നും മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് അറിയിച്ചു. സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആന്റിവെനം ലഭ്യമാക്കണമെന്നു മറ്റത്തൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ.ആർ. ഔസേപ്പ് പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.