കാസർകോട് ∙ ഷാർജയിൽ മരിച്ച കാഞ്ഞങ്ങാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടിയിരുന്നത് 76 ലക്ഷം രൂപ. പണം കണ്ടെത്താനാകാതെ കുടുംബം ഒടുവിൽ സഹായം തേടി സാദിഖലി തങ്ങളുെട അടുത്തെത്തി. ആറോളം ഫോൺ കോളുകൾ. ആശുപത്രി ബിൽ 10 ലക്ഷമായി കുറഞ്ഞു. ഒരാഴ്ചയോളം ആശുപത്രി മോർച്ചറിയിലായിരുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ ദിവസം ഷാർജയിൽ മരിച്ച കാഞ്ഞങ്ങാട് അത്തിക്കോത്തെ എ. വേണുഗോപാലന്റെ (58) മൃതദേഹമാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടലിൽ നാട്ടിലെത്തിച്ചത്. വേണുഗോപാലൻ വർഷങ്ങളായി കുടുംബത്തോടൊപ്പം ഷാർജയിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കി അടുത്തിടെയാണ് നാട്ടിൽ എത്തിയത്.ഏതാനും കാര്യങ്ങൾ കൂടി തീർക്കാനായി കഴിഞ്ഞ മാസം വീണ്ടും ഷാർജയിലേക്ക് പോയി. പ്രമേഹരോഗിയായ വേണുഗോപാലൻ മാർച്ച് 17ന് ഇൻസുലിൻ വാങ്ങാൻ പോയി. ഇതിനിടെ പക്ഷാഘാതത്താൽ തളർന്നുവീണു. ഉടൻ ഷാർജയിലെ ബുർജീൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ ഹൃദയാഘാതവുമുണ്ടായി. ഏപ്രിൽ 18ന് മരിച്ചു. മൃതദേഹം വിട്ടു നൽകാൻ ഒരു മാസത്തെ ചികിത്സാ ചിലവ് 76 ലക്ഷം രൂപ അടയ്ക്കണമായിരുന്നു. വേണുഗോപാലന്റെ അവിടുത്തെ സുഹൃത്തുക്കളായ നാരായണനും ചന്ദ്രനും ഈ വിവരം നാട്ടിൽ അറിയിച്ചു. എന്നാൽ ഇത്രയും വലിയ തുക സംഘടിപ്പിക്കാൻ കുടുംബത്തിന് സാധിക്കില്ലായിരുന്നു. പല വഴിക്കും ശ്രമിച്ചെങ്കിലും യാതൊരു പ്രതീക്ഷയുമുണ്ടായില്ല. ബുദ്ധിമുട്ട് ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ മൂന്ന് ലക്ഷം ദിർഹം ആയിരുന്നത് 217000 ദിർഹമാക്കി കുറച്ചെങ്കിലും അതും അടയ്ക്കാൻ നിർവഹമില്ലായിരുന്നു.
വേണുഗോപാലന്റെ ബന്ധുവും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറുമായ സീമ ഹരി, സന്ദീപ് വാര്യരെ ഉൾപ്പെടെ ബന്ധപ്പെട്ടു. തുടർന്നാണ് തങ്ങളെ കാണാൻ നിർദേശം ലഭിച്ചത്. അന്ന് തന്നെ വേണുഗോപാലന്റെ സഹോദരിയുടെ മകൻ ആനന്ദ് കൃഷ്ണൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി,എ.കെ.എം. അഷ്റഫ് എംഎൽഎ തുടങ്ങിയവരെ കണ്ട് കത്തും വാങ്ങി മലപ്പുറത്തേക്ക് പുറപ്പെട്ടു. സുഹൃത്തുക്കൾക്കൊപ്പം മലപ്പുറത്ത് എത്തിയപ്പോൾ ബുധൻ പുലർച്ചെ ഒരുമണിയായി.സാദിഖലി തങ്ങളെ കാണുന്നതിന് ഉറക്കമിളച്ച് കാത്തിരുന്നു. നേരം പുലർന്നപ്പോൾ തങ്ങളെ കണ്ട് കാര്യങ്ങൾ അറിയിച്ചു. തങ്ങൾ ബുർജീൽ ആശുപത്രി ഉടമ ഷംസീർ വയലിൽ, ഹാരിസ് ബീരാൻ എംപി, കേരള മുസ്‌ലീം കൾച്ചറൽ സെന്റർ നേതാക്കൾ തുടങ്ങിയവരെ വിളിച്ചു. ആ ഫോൺവിളികൾ കഴിഞ്ഞപ്പോൾ 76 ലക്ഷത്തിന്റെ ബില്ല് 10 ലക്ഷമായി കുറഞ്ഞു. ഇതിനിടെ ഗൾഫിലുണ്ടായിരുന്ന ഹാരിസ് ബീരാൻ നേരിട്ട് വിഷയത്തിൽ ഇടപെടുകയും ചെയ്തു. 10 ലക്ഷമായതോടെ ഷാർജയിലെ പ്രവാസി സംഘടനകൾ ചേർന്ന് തുക സംഘടിപ്പിച്ചു. മൃതദേഹം എംബാം ചെയ്യാനുള്ള പണവും അവർ തന്നെ അടച്ചു. ദീർഘകാലം ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തശേഷമാണ് വേണുഗോപാലൻ നാട്ടിലേക്ക് മടങ്ങിയത്. പ്രമേഹ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വിദേശത്തെ ജോലി മതിയാക്കുകയായിരുന്നു. നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ പത്ത് മണിയോടെ സംസ്കരിച്ചു. രാധികയാണ് വേണുഗോപാലന്റെ ഭാര്യ. മക്കൾ: അശ്വിൻ, അക്ഷയ്














