പാറശാല ∙ വ്ലാത്താങ്കരയിൽ ഇന്നലെ കൊല്ലപ്പെട്ട അൽമ, അയൽക്കാരുമായി അകലം പാലിച്ചിരുന്നെങ്കിലും ഫെയ്സ്ബുക്കിൽ പതിനായിരം പേർ പിന്തുടരുന്ന വലിയ സുഹൃത്ത് വലയത്തിനുടമയായിരുന്നു. വിഷ്ണുനാഥ് – അൽമ ദമ്പതികളുടേത് പ്രണയ വിവാഹമായിരുന്നു. ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പൂച്ചകൾക്കൊപ്പമുള്ളതും ഭർത്താവുമൊന്നിച്ചുള്ളതുമായ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അൽമയ്ക്ക് അതിനുള്ള പിന്തുണ നൽകിയിരുന്നത് വിഷ്ണുവെന്നാണ് ബന്ധുക്കളുടെ മൊഴി.
പിന്നെ എന്തിനാണ് കൊലപ്പെടുത്തിയെന്ന് അടുത്ത ബന്ധുക്കൾക്കു പോലും അറിയില്ല. ‘കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു’ എന്നാണ് വിഷ്ണു പൊലീസിനു മൊഴി നൽകിയത്. എന്നാൽ ഇക്കാര്യം പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അൽമയുടെ അവസാന സമൂഹമാധ്യമ പോസ്റ്റ് ഈ മാസം 13ന് ഫെയ്സ്ബുക്കിൽ നിന്ന് ടാലന്റ് ബാഡ്ജ് നേടിയതിനെക്കുറിച്ചുള്ളതായിരുന്നു.
ഇന്നലെ രാവിലെയാണ് ചെങ്കൽ വ്ലാത്താങ്കര വൃന്ദാവനത്തിൽ അൽമയെ (32) ഭർത്താവ് വിഷ്ണുനാഥ് (36) കൊലപ്പെടുത്തിയത്. 9 വർഷം മുൻപ് പ്രണയ വിവാഹിതരായ ദമ്പതികൾക്കു കുഞ്ഞുങ്ങളില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ ഇതിന്റെ പേരിൽ വഴക്കുണ്ടായി. പിന്നാലെ വെട്ടുകത്തി ഉപയോഗിച്ച് അൽമയുടെ പിൻകഴുത്തിലും തലയിലും വെട്ടുകയായിരുന്നെന്ന് ഭർത്താവ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. രക്തം വാർന്ന് അൽമ തൽക്ഷണം മരിച്ചു.
സംഭവത്തിനുശേഷം, 100 മീറ്റർ അകലെ കുടുംബവീട്ടിൽ താമസിക്കുന്ന അഭിഭാഷകനായ മൂത്തസഹോദരൻ ഷിബുവിനരികിലെത്തി വിഷ്ണു വിവരമറിയിച്ചു. ഷിബു നെയ്യാറ്റിൻകര ഡിവൈഎസ്പിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പാറശാല പൊലീസ് വിഷ്ണുനാഥിനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി ഇന്നു കോടതിയിൽ ഹാജരാക്കും. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.














