Kerala

വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: സ്വകാര്യ ഹർജിക്ക് ഇടക്കാല സ്‌റ്റേ; വ്യാജരേഖയുണ്ടാക്കിയെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം ∙ കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തിയ കേസിന്റെ തുടർ നടപടികൾക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് ഉത്തരവ്. സംഭവത്തിൽ മധ്യപ്രദേശിലും കേസുള്ളതിനാൽ ആ കേസിന്റെ വിശദാംശങ്ങൾ അറിയാനായി മധ്യപ്രദേശ് പൊലീസിൽ നിന്നു കോടതി റിപ്പോർട്ട് തേടി. കേസ് മേയ് ഇരുപതാം തീയതിയിലേക്ക് മാറ്റിവച്ചു.

വിവാഹം കഴിയുമ്പോൾ പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പെൺകുട്ടിയുടെ സഹോദരന്റെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് വീട്ടുകാർ വ്യാജരേഖയുണ്ടാക്കിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ‘2026 മാർച്ച് 11ന് ആണ് വിവാഹം നടന്നത്. ആ സമയത്ത് പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരുന്നു. അതുകഴിഞ്ഞ് മാർച്ച് 18ന് പെൺകുട്ടിയുടെ അച്ഛൻ ബാഹ്യ സമ്മർദത്താൽ മധ്യപ്രദേശ് ആർഡിഒയ്ക്ക് അപേക്ഷ നൽകി രേഖകൾ തിരുത്തിയതാണ്. പെൺകുട്ടിയുടെ സഹോദരന്റെ ആശുപത്രി ജനനരേഖകൾ ദുരുപയോഗപ്പെടുത്തിയാണ് വിവാഹം നടന്ന ദിവസം പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നരീതിയിലുള്ള ജനന സർട്ടിഫിക്കറ്റ് നേടിയത്. കൃത്രിമമായി ചമച്ച ജനന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് പറയുന്നത്’ – പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

വിവാഹ സമയത്ത് പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരുന്നു എന്ന് ബോധിപ്പിക്കുന്നതിനുള്ള രേഖകൾ കോടതിയിൽ ഹാജരാക്കി. 2015 മേയ് 20ന് പെൺകുട്ടിക്ക് ഏഴു വയസ് പ്രായമുണ്ടായിരുന്ന സമയത്തെ പഴയ ആധാർ കാർഡ്, 2026 ജനുവരി 6-ലെ പുതുക്കിയ ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ്, റേഷൻ കാർഡ്, വോട്ടേഴ്സ് ലിസ്റ്റിൽ പേര് ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ രേഖകൾ, ജനന സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ. കെ. അജിത്ത് പ്രസാദ് ഹാജരായി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, എ.എ.റഹീം എംപി, പൂവ്വാര്‍ അരുമാനൂര്‍ നയ്യാര്‍ ദേവ ക്ഷേത്രം പ്രസിഡന്റ് എന്‍. ഹരീന്ദ്രന്‍, സെക്രട്ടറി അജിത് കുമാര്‍, പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നെയ്യാറ്റിന്‍കര സ്വദേശിയും അഭിഭാഷകനുമായ നാഗരാജാണ് പരാതിക്കാരന്‍. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശൈശവ വിവാഹത്തിന് പ്രേരിപ്പിച്ച് വിവാഹം ചെയ്യിച്ച പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് വിചാരണ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.