ന്യൂഡൽഹി ∙ ഡൽഹിയിൽ സ്വകാര്യ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലെ റാണി ബാഗ് പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. മംഗോൾപുരിയിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയാണ് അതിജീവിത. മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി.
രാത്രി ജോലി കഴിഞ്ഞ് സ്ഥിരമായി പോകാറുള്ള വഴിയിലൂടെ യുവതി നടന്നു വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സരസ്വതി വിഹാർ ബസ് സ്റ്റോപ്പിനു സമീപം ഒരു സ്ലീപ്പർ ബസ് വന്നുനിന്നു. സമയം ചോദിക്കാനായി ബസിന്റെ വാതിലിനടുത്ത് നിന്ന ആളുടെ അടുത്തേക്ക് യുവതി ചെന്നു. ഈ സമയത്ത് പ്രതികൾ യുവതിയെ ബലമായി ബസിനുള്ളിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. പ്രതികൾ ബസ് നംഗ്ലോയ് ഭാഗത്തേക്ക് ഓടിച്ചുപോവുകയും, അവിടെ വച്ച് യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താനുള്ള സാധ്യതകളെല്ലാം പരിശോധിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.














