ഭോപ്പാൽ ∙ മധ്യപ്രദേശിലെ കുർസി ഖാപ ഗ്രാമത്തിൽ, തന്നെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയുടെ കഴുത്തിനു പിടിച്ചു നിർത്തി പതിമൂന്നുകാരൻ. എട്ടാം ക്ലാസ് വിദ്യാർഥിയായ സത്യം താക്കൂർ വീടിനു സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് വൈകിട്ട് ഏഴുമണിയോടെ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കുറ്റിക്കാട്ടിൽനിന്നു ചാടിവീണ പുള്ളിപ്പുലി ആക്രമിച്ചത്. സത്യ അതിന്റെ കഴുത്തിൽ പിടിച്ചു നിർത്തി. കുട്ടിയുടെ വയറിലും കാലുകളിലും പുലിയുടെ നഖം കൊണ്ട് പരുക്കേറ്റെങ്കിലും അവൻ പിടിവിട്ടില്ല. കുട്ടിയുടെ നിലവിളി കേട്ട് പിതാവ് മഹേന്ദ്ര സിങ് ഠാക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തി. അപ്പോഴും പുലിയും സത്യയും തമ്മിലുള്ള മൽപ്പിടിത്തം തുടരുകയായിരുന്നു. കുടുംബാംഗങ്ങൾ ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോയെന്നു മഹേന്ദ്ര സിങ് ഠാക്കൂർ പറഞ്ഞു.
സത്യയുടെ വയറിനും കൈകാലുകൾക്കും പുലിയുടെ നഖം കൊണ്ട് പരുക്കേറ്റിട്ടുണ്ട്. പിപാരിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സത്യയ്ക്ക് അടിയന്തര ധനസഹായമായി 1,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും കൂടുതൽ സഹായം നൽകുമെന്നും അധികൃതർ അറിയിച്ചു. വനമേഖലയോട് ചേർന്ന ഗ്രാമങ്ങളിൽ പുള്ളിപ്പുലികളുടെ സാന്നിധ്യം അപൂർവമല്ലെങ്കിലും, കുട്ടികൾക്കു നേരേ ഇത്തരം ആക്രമണങ്ങൾ വളരെ വിരളമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.














