ന്യൂഡൽഹി∙ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുടെ ചുരുളഴിച്ചതിന് പിന്നിൽ രാജസ്ഥാനിലെ സിക്കാറിലെ ഒരു ഹോസ്റ്റൽ ഉടമയും മകനും. കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ എംബിബിഎസ് വിദ്യാർഥി തന്റെ പിതാവിന് മേയ് 2ന് രാത്രി 11 മണിക്ക്, നീറ്റ് പരീക്ഷയിൽ പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ (ഗസ് പേപ്പർ) അയച്ചു നൽകി. സിക്കാറിൽ കോച്ചിങ് വിദ്യാർഥികൾക്കായി ഹോസ്റ്റൽ നടത്തുകയാണ് വിദ്യാർഥിയുടെ പിതാവ്. മേയ് 3-ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷയ്ക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ഇത്.
സിക്കാറിലുള്ള ഒരു സുഹൃത്തിൽ നിന്നാണു കേരളത്തിലെ വിദ്യാർഥിക്ക് ‘ഗസ് പേപ്പർ’ പിഡിഎഫ് രൂപത്തിൽ ലഭിച്ചതെന്നാണു സെപ്ഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) വൃത്തങ്ങൾ നൽകുന്ന വിവരം. നാല് പെൺകുട്ടികൾക്ക് ഈ പേപ്പർ നൽകാനായി പിതാവ് രാവിലെ ചെന്നെങ്കിലും അവർ അപ്പോഴേക്കും പരീക്ഷാ കേന്ദ്രത്തിലേക്ക് പോയിരുന്നു. തുടർന്നു തനിക്ക് പരിചയമുള്ള ഒരു കെമിസ്ട്രി അധ്യാപകന് ഹോസ്റ്റൽ ഉടമ ഗസ് പേപ്പർ അയച്ചുകൊടുത്തു. നീറ്റ് പരീക്ഷാ പേപ്പറുമായി താരതമ്യം ചെയ്തപ്പോൾ അതിലെ 108 ചോദ്യങ്ങളിൽ 45 എണ്ണവും അതേപടിയുള്ളവയാണെന്ന് അധ്യാപകൻ കണ്ടെത്തി. തുടർന്ന് കെമിസ്ട്രി അധ്യാപകൻ സഹപ്രവർത്തകനായ ബയോളജി അധ്യാപകനോട് വിവരം പങ്കുവച്ചു. പരിശോധനയിൽ പല ചോദ്യങ്ങളും ഗസ് പേപ്പറുമായി ഒത്തുപോകുന്നതാണെന്നു മനസ്സിലായി.
ആകെ 135 ചോദ്യങ്ങളാണ് ഒറിജിനൽ പരീക്ഷാ പേപ്പറുമായി ഒത്തുപോയത്. തുടർന്നു ഹോസ്റ്റൽ ഉടമയും കെമിസ്ട്രി അധ്യാപകനും പൊലീസിനെ സമീപിച്ചെങ്കിലും കേസ് റജിസ്റ്റർ ചെയ്യാനോ അന്വേഷണം നടത്താനോ സിക്കാർ പൊലീസ് തയാറായില്ല. ഇതോടെ ഹോസ്റ്റൽ ഉടമയും അധ്യാപകനും നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് മെയിൽ അയച്ചു. തുടർന്ന് എൻടിഎ ഇന്റലിജൻസ് ബ്യൂറോയ്ക്ക് കത്തെഴുതുകയും മെയ് 8-ന് രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിനോട് കേസ് അന്വേഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹോസ്റ്റൽ ഉടമയുടെയും മകന്റെയും കെമിസ്ട്രി അധ്യാപകന്റെയും പേരുവിവരങ്ങൾ സെപ്ഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് പുറത്തുവിട്ടിട്ടില്ല.














