തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിമാർക്കായി പുതിയ കാറുകൾ വാങ്ങില്ല. എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാർ ഉപയോഗിച്ച കാറുകളാകും ഉപയോഗിക്കുക. ചെലവു ചുരുക്കുന്നതിനാണ് നടപടി. ടൂറിസം വകുപ്പിനാണ് കാറുകളുടെ പരിപാലന ചുമതല. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയശേഷം നാളെ പുതിയ മന്ത്രിമാർക്ക് കൈമാറും.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കറുത്ത കാറുകൾ പൊലീസ് ഏറ്റെടുത്തു. ഇത് എന്തു ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രി വി.ഡി.സതീശന്റെ യാത്രകളിലുണ്ടാവുക പൊലീസിന്റെ പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മാത്രമായിരിക്കും. മുഖ്യമന്ത്രിയുടേതുകൂടി ചേർത്ത് 3 വാഹനങ്ങളാകും വാഹനവ്യൂഹത്തിലുണ്ടാവുക. താൻ കടന്നുപോകുമ്പോൾ മറ്റു വാഹനങ്ങൾ തടയരുതെന്നു ഡിജിപി റാവാഡ എ.ചന്ദ്രശേഖറിനോടു സതീശൻ നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെന്ന നിലയിൽ സതീശന് സെഡ് പ്ലസ് സുരക്ഷ ലഭിക്കും.














