പാലക്കാട്∙ കുമരനല്ലൂർ കള്ളിക്കുന്ന് അങ്കണവാടിക്കു സമീപം ആറടി വലുപ്പമുള്ള ചേര ഏകദേശം അതേ വലുപ്പമുള്ള മറ്റൊരു ചേരയെ വിഴുങ്ങി. അരമണിക്കൂറോളമെടുത്തായിരുന്നു വിഴുങ്ങൽ. അപൂർവ കാഴ്ച മാധ്യമ പ്രവർത്തകൻ മനോജ് പുലാശ്ശേരി കാമറയിൽ പകർത്തി.മഴയത്തും പാമ്പുകൾ വീടുകളിൽ എത്തിയേക്കാം; കരുതൽ അനിവാര്യം വേനൽച്ചൂടു കുറഞ്ഞു, വേനൽ മഴയെത്തി. ചൂടിൽനിന്നു രക്ഷനേടാൻ എത്തുന്നപോലെ മലയത്തും പാമ്പുകൾ വീടുകളിൽ ‘അതിഥിയായി’ എത്തിയേക്കാം. മഴവെള്ളം കയറി പാമ്പുകളുടെ താവളങ്ങളായ കുഴികൾ, പാറയിടങ്ങൾ, ചെടിക്കാടുകൾ തുടങ്ങിയവ നിറയുന്നു. അതിനാൽ അവ സുരക്ഷിതവും വരണ്ടതുമായ സ്ഥലങ്ങൾ തേടി പുറത്തേക്ക് വരും. എലികൾ, തവളകൾ തുടങ്ങിയ ഇരകൾ വീടുകളുടെ സമീപത്തേക്ക് മാറും. പാമ്പുകൾ അവയെ പിന്തുടർന്ന് വരാം. മഴക്കാലത്ത് പുല്ലും കുറ്റിച്ചെടികളും വളരുന്നതിനാൽ പാമ്പുകൾക്ക് ഒളിച്ചിരിക്കാനും സഞ്ചരിക്കാനും എളുപ്പമാകും. വീടിനു പരിസരത്തെ വെള്ളക്കെട്ടും മാലിന്യങ്ങളും ഉള്ള ഭാഗങ്ങൾ പാമ്പുകളെ ആകർഷിക്കും. ചേര, മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പിനങ്ങളാണ് മഴക്കാലത്ത് കൂടുതലായി എത്താറ്.
ഇതൊഴിവാക്കാൻ വീടിന് ചുറ്റുമുള്ള പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കണം. മാലിന്യക്കൂമ്പാരങ്ങളും പഴയ മരച്ചില്ലകളും വീട്ടുപരിസരങ്ങളിൽനിന്നു മാറ്റണം. രാത്രിയിൽ പുറത്തേക്ക് പോകുമ്പോൾ ടോർച്ച് ഉപയോഗിക്കാൻ മറക്കരുത്. വാതിലുകളുടെ താഴെയും മതിലുകളിലെ പൊട്ടലുകളും അടയ്ക്കണം. വീട്ടിലെ എലി ശല്യം കുറയ്ക്കണം. വളർത്തു മൃഗങ്ങളുടെ സ്വഭാവത്തിലെ മാറ്റങ്ങളും ശ്രദ്ധിക്കാം. അണലി പോലെയുള്ള വളരെ ചുരുക്കം ഇനം പാമ്പുകളൊഴിച്ചു മറ്റാരും മനുഷ്യരെ കടിച്ചു വിഷം പാഴാക്കാൻ താൽപര്യമുള്ളവരല്ല. പലപ്പോഴും അപായം നേരിടുന്ന സമയത്തോ ശരീരം വേദനിക്കുമ്പോഴോ ആണ് പാമ്പ് കൊത്തുന്നത്. അതു തന്നെ പലപ്പോഴും വിഷം കുത്തിവയ്ക്കാത്ത (ഡ്രൈ ബൈറ്റ്) കടി ആയിരിക്കും. അല്ലാത്ത സമയത്ത് പല പാമ്പുകളും ഉറക്കെ ചീറ്റി ഭയപ്പെടുത്തുകയാണ് പതിവ്. അറിയാതെ കയറിച്ചവിട്ടുമ്പോഴാണ് പലപ്പോഴും ആളുകൾക്കു കടിയേൽക്കാറ്. പുറത്തു പോകുന്ന സമയത്ത് മണ്ണിലൂടെ അമർത്തിച്ചവിട്ടി നടന്നാൽ പാമ്പുകൾ ഈ ചലനം തിരിച്ചറിഞ്ഞു മാറിപ്പോകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്.














