National

‘ഇത് എന്റെ ട്രെയിനാണ്’; സീറ്റിനെച്ചൊല്ലി തർക്കം, അപായച്ചങ്ങല വലിച്ച് റെയിൽവേ ജീവനക്കാരൻ

മുംബൈ ∙ മുംബൈ-അമൃത്സർ റൂട്ടിലോടുന്ന ട്രെയിനിൽ റിസർവ് ചെയ്ത സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ റെയിൽവേ ജീവനക്കാരൻ അപായച്ചങ്ങല വലിച്ചതായി പരാതി. സീറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് റെയിൽവേ ജീവനക്കാരൻ ട്രെയിൻ നിർത്തിച്ചതെന്ന് സഹയാത്രികൻ ആരോപിച്ചു. സാഗർ എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും അധികാര ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്.മറ്റൊരു യാത്രക്കാരനായി മാറ്റിവച്ച സീറ്റിൽ റെയിൽവേ ജീവനക്കാരൻ ഇരിക്കാൻ ശ്രമിച്ചതോടെയാണ് തർക്കം തുടങ്ങിയതെന്ന് പോസ്റ്റിൽ പറയുന്നു. സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ വിസമ്മതിച്ചപ്പോൾ, താൻ റെയിൽവേ ജീവനക്കാരനാണെന്നും അവിടെ ഇരിക്കാൻ തനിക്ക് അവകാശമുണ്ടെന്നും ഇയാൾ വാശിപിടിച്ചു. തർക്കം മുറുകിയതോടെ ഇയാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു.‘‘ഇത് എന്റെ ട്രെയിനാണ്. ഞാൻ റെയിൽവേയിലാണ് ജോലി ചെയ്യുന്നത്. എന്നെ ഇവിടെ ഇരിക്കുന്നതിൽ നിന്ന് തടയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും ?’’ – എന്ന് ജീവനക്കാരൻ ചോദിച്ചതായും, തന്നെ ഇരിക്കാൻ അനുവദിക്കുന്നത് വരെ ഈ ട്രെയിൻ ഇവിടെ നിന്ന് അനങ്ങില്ലെന്ന് ഇയാൾ പ്രഖ്യാപിച്ചതായും സാഗർ തന്റെ പോസ്റ്റിൽ കുറിച്ചു. ട്രെയിൻ നിന്നതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഉദ്യോഗസ്ഥർ കോച്ചിലെത്തിയെങ്കിലും, ചങ്ങല വലിച്ചതിനു ജീവനക്കാരനെതിരെ നടപടിയെടുക്കാൻ അവർ തയ്യാറായില്ലെന്ന് സാഗർ ആരോപിക്കുന്നു. താൻ റെയിൽവേ ജീവനക്കാരനാണെന്ന് ഇയാൾ വ്യക്തമാക്കിയതോടെ ഉദ്യോഗസ്ഥർ വിഷയം ഒത്തുതീർപ്പാക്കുകയാണുണ്ടായത്. തുടർന്ന് ഇതേ സീറ്റിൽ തന്നെ ഇയാൾ ഇരിക്കുകയും പരാതിക്കാരനായ യാത്രക്കാരനെ പരിഹസിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരാരും ഇതിൽ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ജീവനക്കാരന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.നിയമപ്രകാരം അനാവശ്യമായി അപായച്ചങ്ങല വലിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സാധാരണ യാത്രക്കാർക്കെതിരെ ഇത്തരത്തിൽ പദവി ദുരുപയോഗം ചെയ്യാമോ എന്ന് നിരവധി ആളുകൾ ഓൺലൈനിലൂടെ ചോദ്യം ഉന്നയിക്കുന്നുണ്ട്. ‘‘നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയായിരിക്കണം. ഒരു സീറ്റിന്റെ പേരിൽ അധികാരം ദുരുപയോഗം ചെയ്ത് ട്രെയിൻ നിർത്തുന്നത് ഒട്ടും അംഗീകരിക്കാനാവില്ല’’– എന്ന് ഒരു ഉപയോക്താവ് കുറിച്ചു.അതേസമയം, പിഎൻആർ നമ്പർ, യാത്രാ തീയതി, ഫോൺ നമ്പർ എന്നിവയടക്കമുള്ള വിവരങ്ങൾ പങ്കുവയ്ക്കാനും ‘റെയിൽ മദദ്’ പോർട്ടൽ വഴി ഔദ്യോഗികമായി പരാതി നൽകാനും റെയിൽവേയുടെ ഔദ്യോഗിക അക്കൗണ്ടായ റെയിൽവേ സേവ എക്സിലൂടെ അറിയിച്ചു. ഇന്ത്യൻ റെയിൽവേ നിയമത്തിലെ സെക്ഷൻ 141 അനുസരിച്ച്, കൃത്യമായ വൈദ്യസഹായമോ സുരക്ഷാ പ്രശ്നങ്ങളോ ഇല്ലാതെ അനാവശ്യമായി അപായച്ചങ്ങല വലിക്കുന്നത് ഒരു വർഷം വരെ തടവോ, 1000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാർഹമായ കുറ്റമാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.