രാജ്കോട്ട്∙ ഗുജറാത്തിലെ രാജ്കോട്ടിൽ 23 വയസ്സുകാരനെ മാതാപിതാക്കൾ കൊലപ്പെടുത്തി. റാം ബാബുഭായ് ബംഭാവയാണ് മരിച്ചത്. ഗോണ്ടൽ താലൂക്കിലെ ഗുണ്ടാല ഗ്രാമത്തിലാണ് സംഭവം. മദ്യാസക്തി കൂടിയ മകനുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് കൊലപാതകം. മകന്റെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞ മാതാപിതാക്കളെ കുടുക്കിയത് മകന്റെ ഭാര്യയുടെ സംശയമായിരുന്നു. സംഭവത്തിൽ യുവാവിന്റെ അച്ഛൻ ബാബുഭായ് അമ്മ മനീഷാബെൻ എന്നിവരെ അറസ്റ്റ് ചെയ്തു. ജൂൺ 30നാണ് റാം ബാബുഭായ് ബംഭാവ മരിച്ചത്. യുവാവിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ നടന്നത് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. റാമിന്റെ ഭാര്യ നൽകിയ പരാതിയിലാണ് യുവാവിന്റെ മാതാപിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തത്.
റാം മദ്യത്തിന് അടിമയായിരുന്നു. പലപ്പോഴും മദ്യപാനത്തെചൊല്ലി റാമും മാതാപിതാക്കളും തമ്മിൽ വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസവും മദ്യപാനത്തെചൊല്ലി മാതാപിതാക്കളുമായി തർക്കമുണ്ടായി. തർക്കം കൂടിയപ്പോൾ മാതാവ് റാമിനെ കൊണ്ട് ബലമായി ആസിഡ് കുടിപ്പിക്കുകയും പിതാവ് അവന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം ആത്മഹത്യയാക്കി മാറ്റാനായി പിതാവ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്നും പൊലീസ് പറയുന്നു. ഭാര്യ നൽകിയ പരാതിക്ക് പിന്നാലെ ഇരുവരെയും അറസ്റ്റ് ചെയ്തു.














