ഒരു വർഷം മുൻപ് ഒരു ദുഃസ്വപ്നം പോലെ കടന്നെത്തി ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ! മുണ്ടക്കൈ–ചൂരൽമലയിലെ വലിയ ഉരുൾപൊട്ടൽ ദുരന്തം കവർന്നത് 298 പേരുടെ ജീവനും അവിടെ ബാക്കിയായവരുടെ ജീവിതവുമാണ്. ദുരന്തത്തിൽനിന്ന് കരകയറാൻ കേരളം ഒറ്റക്കെട്ടായി കൈകോർത്തു. ദുരന്ത മേഖലയിൽ കരുതലും സ്നേഹവും നിറഞ്ഞു. ജീവിതം തിരിച്ചു പിടിക്കാനുള്ള കഠിനശ്രമത്തിലാണ് ജനങ്ങൾ. എന്നാൽ, ദുരന്തത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും ബാക്കിയാകുന്നു.
പലരുടേതും ജീവിതമാർഗങ്ങൾ ഇല്ലാതായി. കിടപ്പാടം നഷ്ടമായവർ ഇപ്പോഴും വാടകകെട്ടിടങ്ങളിലാണ്. ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ് നിർമാണം പുരോഗമിക്കുകയാണ്. 70 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച മാതൃകാവീട് നിർമാണം അവസാനഘട്ടത്തിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772.11 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടും ഇതുവരെ ചെലവഴിക്കാനായത് 108.19 കോടി മാത്രം. കേന്ദ്രവും മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരോടു മുഖം തിരിക്കുന്നു. അർഹമായ തുക അനുവദിക്കുന്നതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന കാലതാമസവും കടുത്ത നിബന്ധനകളും പക്ഷപാതപരമായ മാനദണ്ഡങ്ങളുമെല്ലാം നേരിട്ടാണു പുനരധിവാസ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
ദുരന്തത്തിന്റെ ഒന്നാം വാർഷികമായ ഇന്നു പുത്തുമല ഹൃദയഭൂമിയിൽ രാവിലെ 10ന് സർവമത പ്രാർഥനയും പുഷ്പാർച്ചനയും നടക്കും. തുടർന്ന് മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12 ന് അനുസ്മരണ യോഗം സംഘടിപ്പിക്കും. ഹൃദയഭൂമിയിലേക്കും തിരിച്ച് മേപ്പാടി ഓഡിറ്റോറിയത്തിലേക്കും പ്രദേശവാസികൾക്ക് എത്താൻ കെഎസ്ആർടിസി സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ചടങ്ങുകളിൽ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.