Uncategorized

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷാ മാര്‍ഗരേഖ: ഹൈക്കോടതിയില്‍ കരട് സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നതിന് സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാലാഴ്ചത്തെ സമയം അനുവദിച്ചു. രണ്ടാഴ്ച സാവകാശം നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ അപേക്ഷ. സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരടില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഹര്‍ജിക്കാരനായ അഡ്വ. കുളത്തൂര്‍ ജയ്സിങ്ങിന് കോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചിട്ടുണ്ട്.

2019-ല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി ക്ളാസ് റൂമില്‍ വച്ച് പാമ്പ് കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ജില്ലാ തല ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂര്‍ ജയ്സിങ് പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കുകയും പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ കോടതി സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. രണ്ട് ഹര്‍ജികളും ഒരുമിച്ച് പരിഗണിച്ച കോടതി കഴിഞ്ഞ പത്താം തീയതി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗരേഖ ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തില്‍ തായ്യാറാക്കണമെന്ന് നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗരേഖയുടെ കരട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പരാതിക്കാരന്‍ മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രെട്ടറിക്ക് സമര്‍പ്പിച്ചു.

ചീഫ് ജസ്റ്റിസ് നിതിന്‍ ജന്‍ന്താര്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. ഹര്‍ജി ഭാഗത്തിനായി ആര്‍ ഗോപന്‍, സര്‍ക്കാരിന്റെ ഭാഗം വാദിക്കുന്നതിനായി കെ ആര്‍ രഞ്ജിത്ത്, മറ്റ് വിവിധ ഭാഗങ്ങളായി സി സി മാത്യു, ജി ബിന്ദു എന്നിവര്‍ ഹാജരായി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.