കൊച്ചി: എഴുത്തുകാരനും ചിന്തകനും സാഹിത്യവിമർശകനും അധ്യാപകനുമായ പ്രൊഫ. എം.കെ സാനു (98) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.
മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം പ്രൊഫ എം.കെ സാനുവിന്റെ നിരീക്ഷണത്തിൽ നിന്നും സംഭാവന ചെയ്യപ്പെട്ടതാണ്. മലയാളസാഹിത്യനിരൂപണ മേഖലമാത്രമല്ല, ഒരു കാലഘട്ടമൊന്നാകെ ഗുരുനാഥനായി ഏറ്റെടുത്ത പ്രതിഭാസം തന്നെയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക കേരളത്തിന്റെയും ശബ്ദമായി മാറാൻ കഴിഞ്ഞ അപൂർവം പ്രതിഭകളിൽ ഒരാളായിരുന്നു അദ്ദേഹം. തന്റെ എഴുത്തുകാലമത്രയും, ഗൗരവപൂർണമായ പുസ്തകങ്ങൾ രചിച്ചുകൊണ്ട്, പകരം വെക്കാൻ ഭാഷയ്ക്ക് മറ്റൊരു പേരില്ലാത്തവിധം അടയാളപ്പെടുത്തപ്പെട്ടു അദ്ദേഹം. ആശയപരമായി ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോഴും അദ്ദേഹം സർവകക്ഷി സമ്മതനായി മാറി.ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ 1928 ഒക്ടോബർ 27 ന് എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച സാനു കുട്ടിക്കാലം മുതൽ തന്നെ തനിക്കു ചുറ്റുമുള്ള ജാതി വിവേചനങ്ങൾ കണ്ടാണ് വളർന്നത്. അതുകൊണ്ടു കൂടിയായിരിക്കാം അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തിൽ നാരായണ ഗുരുവും ഗുരുദർശനങ്ങളും നിർണായകമായ സ്വാധീനത ചെലുത്തിയത്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ മലയാളത്തിൽ എം.എ.ബിരുദം നേടിയ എം.കെ.സാനു കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1958-ൽ ‘അഞ്ചു ശാസ്ത്ര നായകന്മാർ’ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960-ൽ വിമർശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983-ൽ അധ്യാപനത്തിൽ നിന്ന് വിരമിച്ചു.1986-ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987-ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.
ഒരേസമയം സനാതനമായ മാനുഷികമൂല്യങ്ങളുടെ ഭാഗത്ത് ഹ്യൂമനിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്ത് നിലയുറപ്പിക്കുകയും ലിബറൽ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ധീഷണാശാലിയായ വിമർശകനായിരുന്നു അദ്ദേഹം. കാവ്യഭാഷയിലൂടെയായിരുന്നു അദ്ദേഹം സാഹിത്യനിരൂപണം അവതരിപ്പിച്ചിരുന്നത്.വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. ശ്രീനാരായണ ഗുരു, സഹോദരൻ അയ്യപ്പൻ, പി.കെ.ബാലകൃഷ്ണൻ എന്നിവരുടെ ജീവചരിത്രങ്ങൾ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനമാണ് ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.
2011-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, പത്മപ്രഭാ പുരസ്കാരം, വയലാർ അവാർഡ്, സമഗ്രസംഭാവനയ്ക്കുള്ള അബുദാബി ശക്തി അവാർഡ്, ആത്മകഥ ‘കർമഗതി’ക്ക് പവനൻ ഫൗണ്ടേഷൻ അവാർഡ്, 2013-ലെ എഴുത്തച്ഛൻ പുരസ്കാരം, ഫാദർ വടക്കൻ പുരസ്കാരം, പി. കേശവദേവ് സാഹിത്യപുരസ്കാരം, മഹാത്മാഗാന്ധി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങിയവ ലഭിച്ചുണ്ട്.കുങ്കുമം വാരികയുടെ മുഖ്യപത്രാധിപരായും വയലാർ അവാർഡ് മെമ്മോറിയൽ ട്രസ്റ്റിന്റെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിരുന്നു.പരേതയായ എൻ. രത്നമ്മയാണ് ഭാര്യ. എം.എസ് രഞ്ജിത്ത്, എം.എസ് രേഖ, ഡോ.എം.എസ് ഗീത, എം.എസ് സീത, എം.എസ് ഹാരിസ് എന്നിവരാണ് മക്കൾ.