മലപ്പുറം: താത്കാലിക ആനന്ദത്തിനായി ലഹരി കുത്തിവെക്കുന്നവർ ഓർക്കുക; ഇരട്ട ദുരന്തമാണ് കാത്തിരിക്കുന്നത്. ലഹരിക്കൊപ്പം എച്ച്ഐവിയും ശരീരത്തിലേക്ക് നുഴഞ്ഞുകയറുന്നു. സൂചി ഉപയോഗിച്ച് ലഹരിവസ്തുക്കൾ കുത്തിവെക്കുന്നവർക്കിടയിൽ എച്ച്ഐവി ബാധ കൂടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. സൂചിയിൽ നിറച്ച നിലയിലാണ് പലപ്പോഴും വിതരണക്കാർ ലഹരി കൈമാറുന്നത്. ഉപയോഗിച്ച സൂചി ഇവർ വീണ്ടും ഉപയോഗിക്കുന്നത് പതിവാണ്.
80 ശതമാനംപേരും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് എക്സൈസ് സർവേയിൽ കണ്ടെത്തിയിരുന്നു. കൂട്ടുകൂടി ലഹരി കുത്തിവെക്കുന്ന മിക്കവരും ഒരേ സൂചിയാണ് പങ്കിടുന്നത്. ഇതാണ് ലഹരി ഉപയോഗിക്കുന്നവരിൽ എച്ച്ഐവി കൂടാൻ കാരണം.വളാഞ്ചേരിയിൽ സൂചി പങ്കിട്ട ഒൻപതുപേർക്ക് എച്ച്ഐവി
യുവാക്കളിൽ എച്ച്ഐവി കൂടുന്നുകേരളത്തിൽ 2021-ന് ശേഷം യുവാക്കൾക്കിടയിൽ എച്ച്ഐവി കൂടുന്നതായാണ് എയ്ഡ്സ് കൺട്രോൾ സെസൈറ്റിയുടെ കണക്ക്. വർഷം ശരാശരി 1200 പേർക്ക് രോഗം സ്ഥിരീകരിക്കുമ്പോൾ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവർക്കായിരുന്നു രോഗബാധ കൂടുതൽ.