ലക്നൗ ∙ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് ആരോപിക്കപ്പെടുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ലോണി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലെ ബധിരയും മൂകയുമായ 26 വയസ്സുകാരിയായ ദലിത് യുവതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 18 ന് ആയിരുന്നു യുവതിയെ മൂന്നു പേർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
ചികിത്സയിലായിരുന്ന യുവതി ബുധനാഴ്ച രാത്രി ആശുപത്രി വിട്ടിരുന്നു. വീട്ടിലെ സീലിങ് ഫാനിലാണ് തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. രോഹിത് (23), ഭോല (45) എന്നിവരെ അറസ്റ്റ് ചെയ്തതായും മൂന്നാമത്തെ പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഡപ്യൂട്ടി പൊലീസ് കമ്മിഷണർ സുരേന്ദ്ര നാഥ് തിവാരി പറഞ്ഞു. കാർപെറ്റ് വിൽപ്പനക്കാരനായി ജോലി ചെയ്യുന്ന സ്ത്രീയുടെ പിതാവ് ലോണി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
മൂന്നാമത്തെ പ്രതിയെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണം സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോൾ, സംഭവത്തിൽ പ്രതിഷേധിച്ച് ബിഎസ്പിയിലെ നിരവധി പ്രാദേശിക പ്രവർത്തകർ തടിച്ചുകൂടി. പൊലീസ് സ്റ്റേഷനിലേക്കും ഇവർ പ്രതിഷേധ പ്രകടനം നടത്തി.