Listen live radio
വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത ഉദ്യോഗസ്ഥ സംഘവും യുഎസിൽ എത്തി. രാത്രി വൈകി വാഷിംഗ്ടണിൽ വന്നിറങ്ങിയ ഉടൻ അദ്ദേഹം കോവിഡ് സംബന്ധിച്ച ആഗോള സമ്മേളനത്തിലും പങ്കെടുത്തു. ഐക്യരാഷ്ട്ര പൊതുസഭയിൽ പങ്കെടുക്കാനും അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി നിർണായക ചർച്ചകൾക്കുമായാണു പ്രധാനമായും മോദിയുടെ സന്ദർശനം.
പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ ഏഴാമത്തെ യുഎസ് പര്യടനമാണിത്. ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അൻഡ്രൂസ് ജോയിന്റെ ബെസിൽ എയർ ഇന്ത്യ 1 വിമാനത്തിൽ വന്നിറങ്ങിയത്. മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാൻ യുഎസിലെ ഇന്ത്യൻ സമൂഹവും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവരെയും അഭിവാദ്യം ചെയ്താണ് മോദി വിമാനത്താവളം വിട്ടത്.
യുഎസുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ജപ്പാൻ, ഓസ്‌ട്രേലിയ രാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും സന്ദർശനം സഹായിക്കുമെന്ന് യാത്ര പുറപ്പെടും മുൻപ് മോദി പറഞ്ഞിരുന്നു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും അമേരിക്കൻ യാത്രയിൽ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
കോവിഡ്-19 മഹാമാരി ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ, ഭീകരവാദവിരുദ്ധ പ്രവർത്തനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി സംസാരിക്കുമെന്ന് യാത്രയ്ക്കു മുന്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഞ്ചുദിവസത്തെ സന്ദർശനത്തിൽ അവസാന പരിപാടിയാണ് മോദിയുടെ യുഎൻ ജനറൽ അസംബ്ലിയിലെ പ്രസംഗം.
ഇന്ത്യ-യുഎസ് തന്ത്രപ്രധാന സഹകരണം സംബന്ധിച്ചും ആഗോള, പ്രാദേശിക പ്രശ്‌നങ്ങൾ സംബന്ധിച്ചും യുഎസ് പ്രസിഡൻറ് ജോ ബൈഡനുമായി ചർച്ച ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട മേഖലയിലെ ഇന്ത്യ-യുഎസ് സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് വൈസ് പ്രസിഡൻറ് കമല ഹാരിസുമായും മോദി അടുത്ത ദിവസം ചർച്ച നടത്തുന്നുണ്ട്.