Listen live radio
കൊച്ചി: ആദമും ഹവ്വയും കഴിച്ചതായി പറയുന്ന ആപ്പിൾ, ശിവന്റെയും പാർവതിയുടെയും കല്ല്യാണ ആൽബം, അലക്‌സാണ്ടർ ചക്രവർത്തിയുടെ തലയോട്ടി, വെണ്ണ കട്ടുതിന്നതിന് കൃഷ്ണനെ കെട്ടിയിട്ട ഉരൽ, ലുട്ടാപ്പിയുടെ കുന്തം, മായാവിയുടെ മാന്ത്രികവടി…അമൂല്യമായ പുരാവസ്തു ശേഖരം തന്റെ കൈയിലുണ്ടെന്നുപറഞ്ഞ് കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കൽ പിടിയിലായതിന് പിന്നാലെ ഫേസ്ബുക്കിലുൾപ്പെടെ പ്രചരിക്കുന്ന അത്യപൂർവ ‘പുരാവസ്തു’ക്കളുടെ പേരുകളാണിത്.
വാർത്താ മാധ്യമങ്ങളിലെന്നപോലെ സമൂഹമാധ്യമങ്ങളിലും തട്ടിപ്പുവീരൻ മോൻസണും അദ്ദേഹത്തിന്റെ വ്യാജ പുരാവസ്തുശേഖരവും നിറയുകയാണ്. തട്ടിപ്പുകാരനെക്കുറിച്ച് ധാരാളം ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. ഇതിനിടെ, പലരും സ്വന്തം വീട്ടിലെ പഴയ സാധനങ്ങളെടുത്ത് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും ലക്ഷങ്ങൾ വിലമതിക്കുമെന്നും പറഞ്ഞ് ചിത്രങ്ങളിട്ട് പരിഹസിക്കുന്നുമുണ്ട്.
മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി മനോജ് എബ്രഹാം, കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, ചലച്ചിത്ര അഭിനേതാക്കളായ മോഹൻലാൽ, ശ്രീനിവാസൻ, മല്ലിക സുകുമാരൻ, മുൻ കലക്ടർ എൻ. പ്രശാന്ത് തുടങ്ങിയവർക്കൊപ്പം മോൻസൺ നിൽക്കുന്നതോ അദ്ദേഹത്തിന്റെ കലൂരിലെ വീട് സന്ദർശിക്കുന്നതോ ആയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം ട്രോളുകളിലും കാണാം.
ടിപ്പുവിന്റെ സിംഹാസനമെന്ന് അവകാശപ്പെടുന്ന ഇരിപ്പിടത്തിൽ ഇവരിൽ പലരും ഇരിക്കുന്ന ദൃശ്യങ്ങളാണ് ഏറെയും. മേശയുടെ ഒടിഞ്ഞകാലെടുത്ത് മോശയുടെ അംശവടിയാക്കുകയായിരുന്നെന്നും കേരളമുണ്ടാക്കാൻ വേണ്ടിയെറിഞ്ഞ മഴു അന്വേഷിച്ച് നടന്ന പരശുരാമനോട് അത് തന്റെ വീട്ടിലുണ്ടെന്നും അതുവെച്ചാണ് തങ്ങളിപ്പോൾ വിറകുവെട്ടുന്നതെന്നും പറഞ്ഞ് ചിരിക്കുന്ന മോൻസണുമെല്ലാം ട്രോൾ ഭാവനയിൽ നിറഞ്ഞിട്ടുണ്ട്.