കോഴിക്കോട്∙ സംസ്ഥാനത്തെ പ്രമുഖ ഫൊറൻസിക് വിദഗ്ധ ഡോ. ഷെർളി വാസു അന്തരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച അനേകം കേസുകൾക്ക് തുമ്പുണ്ടാക്കിയ ഫൊറൻസിക് സർജൻമാരിൽ ഒരാളാണ് ഡോ. ഷെർളി വാസു. 2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഫൊറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷെർളി വാസു തൊടുപുഴ സ്വദേശിയാണ്. കോട്ടയം മെഡിക്കൽ കോളജിൽ 79ലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ 1981ൽ ഔദ്യോഗിക സേവനമാരംഭിച്ച ഡോ. ഷെർളി വാസു രണ്ടു വർഷം തൃശൂരിലും വകുപ്പു മേധാവിയായിരുന്നിട്ടുണ്ട്. ലോക ആരോഗ്യ സംഘടനയുടെ ഫെലോഷിപ്പോടുകൂടി ഉപരി പഠനത്തിനും 1995ൽ ഡോ. ഷെർളിക്ക് അവസരം ലഭിച്ചു.
തന്റെ അനുഭവങ്ങൾ കോർത്തിണക്കി ‘പോസ്‌റ്റ്‌മോർട്ടം ടേബിൾ’ എന്ന പുസ്‌തകവും ഡോ. ഷെർളി രചിച്ചിട്ടുണ്ട്.