Listen live radio
കേളകം: കൊട്ടിയൂർ ചപ്പമല അട്ടിക്കുളത്തെ തോട്ടത്തിൽ വീട്ടിൽ ഒരുകൊച്ചു പ്രതിഭയുണ്ട്. ചിന്തകളും ആഗ്രഹങ്ങളും കരവിരുതിലൂടെ നിർമിച്ച സാൻജോ എന്ന ആറാം ക്ലാസുകാരൻ.
വീടിനകം മുഴുവൻ റോക്കറ്റുകളുടെയും മിസൈലുകളുടെയും ലോകോത്തര കെട്ടിടങ്ങളുടെയും മാതൃകകൾ കൊണ്ട് നിറച്ചിരിക്കുകയാണ്. വീടിന്റെ ഒരു മുറിയിൽ ചാന്ദ്രയാനും മംഗൾയാനും നിറഞ്ഞു നിൽക്കുന്നു. എ.പി.ജെ. അബ്ദുൽ കലാമും കൽപന ചൗളയും, സുനിത വില്ല്യംസുമൊക്കെ സാൻജോയുടെ ഇഷ്ടതാരങ്ങളാണ്. അച്ഛൻ നിർമാണ ജോലി ചെയ്യുന്നതിനാൽ പ്ലാനുകൾ വീട്ടിൽ കൊണ്ടുവരും. അതുകണ്ട് സാൻജോയും ഹാർഡ്‌ബോഡിൽ വീടുകൾ നിർമിച്ചു തുടങ്ങി.
സ്‌കൂളിലെ സയൻസ് അധ്യാപകൻ റോക്കറ്റ് നിർമിക്കാൻ ആവശ്യപ്പെട്ടതോടെയാണ് റോക്കറ്റും മിസൈലും ഉണ്ടാക്കാൻ ആരംഭിച്ചത്. നിർമാണ രീതി യുട്യൂബിൽ നോക്കി പഠിച്ചു. അമേരിക്ക, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളുടെ റോക്കറ്റുകളും നിർമിച്ചവയിൽപെടുന്നു. നിർമാണ സാമഗ്രികൾ അച്ഛൻ തന്നെ വാങ്ങി നൽകും.
സാൻജോമിന് അമ്മയും ചേച്ചിയും അടക്കമുള്ള കുടുംബം പൂർണ പിന്തുണയാണ് നൽകുന്നത്. ഭാവിയിൽ നാസയിൽ ജോലി ചെയ്യണമെന്നാണ് ഈ കൊച്ചു പ്രതിഭയുടെ ആഗ്രഹം. ചപ്പമലയിലെ ഷിജി -ജോളി ദമ്പതികളുടെ മകനാണ് സാൻജോ.