Listen live radio
ആലുവ: ഭർത്താവും ആലുവ സി.ഐക്കും എതിരെ കുറിപ്പെഴുതിയ നിയമ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മൂഫിയ പർവീണിൻറെ സഹപാഠി രംഗത്ത്. ഭർതൃവീട്ടിൽവെച്ച് കൊടിയ പീഡനങ്ങളാണ് മൂഫിയ ഏറ്റുവാങ്ങിയിരുന്നതെന്ന് സഹപാഠി ജോവിൻ വെളിപ്പെടുത്തി.
സ്ത്രീധനം ആവശ്യപ്പെട്ട് മൂഫിയയെ ഭർത്താവ് സുഹൈലും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ച് മൂഫിയ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ മാസത്തിലൊന്നും കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഭർത്താവ് സുഹൈലിന് ഗൾഫിൽ ജോലിയാണെന്നായിരുന്നു വിവാഹത്തിന് മുമ്പ് പറഞ്ഞിരുന്നത്. വിവാഹ ശേഷം ഗൾഫിലെ ജോലി ഒഴിവാക്കിയെന്നും പറഞ്ഞു. സിനിമ മേഖലയിലേക്ക് ഇറങ്ങാൻ പോകുകയാണെന്നും തിരക്കഥ എഴുതി ജീവിക്കാനുള്ള തയാറെടുപ്പിലാണെന്നുമാണ് മൂഫിയായോട് സുഹൈൽ പറഞ്ഞത്. ഭർത്താവിൻറെ തീരുമാനത്തെ മൂഫിയ പിന്തുണച്ചു.
ഒരു ജോലിക്കും പോകാതിരുന്ന സുഹൈൽ, മൊബൈൽ ഫോണിലാണ് മുഴുവൻ സമയം ചിലവഴിച്ചിരുന്നത്. മൂഫിയായോട് സംസാരിക്കാനോ വിശേഷങ്ങൾ തിരക്കാനോ തയാറായില്ല. ഇത് ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ വഴിവെച്ചു. ഭർത്താവിൻറെ സമീപനം മൂഫിയയെ മാനസികമായി തളർത്തി. ഇതിനിടയിൽ ശാരീരിക പീഡനങ്ങളും ഉണ്ടായി. ശരീരത്തിൽ പച്ച കുത്തണമെന്ന് നിർബന്ധിച്ചിരുന്നു. എന്നാൽ, മൂഫിയക്ക് അതിന് താൽപര്യമുണ്ടായിരുന്നില്ല. പുറത്ത് പറയാൻ സാധിക്കാത്ത പല കാര്യങ്ങൾക്കും തന്നെ ഭർത്താവ് നിർബന്ധിച്ചതായി മൂഫിയ പറഞ്ഞിട്ടുണ്ട്.
ഭൂമി വാങ്ങുന്നതിനായി സ്ത്രീധനം ആവശ്യപ്പെട്ട് സുഹൈലിൻറെ മാതാപിതാക്കൾ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ, വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾ മാത്രം ആയതിനാൽ മൂഫിയയുടെ വീട്ടുകാർ പണം നൽകിയില്ല. മാനസിക പീഡനങ്ങളെ കുറിച്ച് വീട്ടുകാരെ മൂഫിയ അറിയിക്കുമെന്ന് അറിയാവുന്നതിനാലാണ് അവളെ മാനസിക രോഗിയാക്കാനുള്ള ശ്രമവും ഭർതൃവീട്ടുകാർ നടത്തിയത്. വലിയ പ്രതീക്ഷയോടെയാണ് മൂഫിയ ആലുവ പൊലീസ് സ്റ്റേഷനിൽ പോയത്. എന്നാൽ, സി.ഐയിൽ നിന്നുള്ള മോശം പെരുമാറ്റം അവളെ വല്ലാതെ തളർത്തിയിട്ടുണ്ടാകാം. സി.ഐ ഒന്ന് മയത്തിൽ സംസാരിച്ചിരുന്നെങ്കിൽ ഒരു പക്ഷെ മൂഫിയ തങ്ങൾക്കൊപ്പം ഇന്ന് ക്ലാസിൽ ഇരിക്കുമായിരുന്നുവെന്നും ജോവിൻ പറഞ്ഞു.