Listen live radio
ഷാൻ വധക്കേസിലെ പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാർ, ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും; സർവകക്ഷി യോഗം വൈകിട്ട്
ആലപ്പുഴ: എസ് ഡി പി ഐ നേതാവ് ഷാനിനെ വധിക്കാൻ പ്രതികൾ കാത്തിരുന്നത് രണ്ടര മാസം. ആർ എസ് എസ് പ്രവർത്തകൻ നന്ദുവിനെ കൊന്നതിലുള്ള പ്രതികാരമായാണ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് ഇന്നലെ അറസ്റ്റിലായ ആർ എസ് എസ് പ്രവർത്തകർ പൊലീസിനോട് പറഞ്ഞു.
കാറിന് പുറമെ ഒരു ബൈക്കിലും ആർ എസ് എസ് പ്രവർത്തകർ ഷാനിനെ പിന്തുടർന്നിരുന്നു. പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാരാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇവരുടെയെല്ലാം മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.
സർവകക്ഷി യോഗം വൈകിട്ട്
സർവകക്ഷി യോഗം ഇന്ന് വൈകിട്ട് നാലിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സർവകക്ഷി യോഗത്തിനുശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും. ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ തുടരണമോയെന്ന കാര്യത്തിൽ യോഗത്തിൽ തീരുമാനമെടുക്കും.