Kerala

യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കിയ ജയേഷ് പോക്സോ കേസിലും പ്രതി; പീഡിപ്പിച്ചത് പതിനാറുകാരിയെ

പത്തനംതിട്ട ∙ പത്തനംതിട്ടയില്‍ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് പോക്‌സോ കേസിലും പ്രതിയെന്ന് പൊലീസ്. 2016ലാണ് പോക്‌സോ കേസിന് ആസ്പദമായ സംഭവം നടന്നത്. പതിനാറുകാരിക്ക് എതിരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ജയേഷ് സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസിന്റെ ഭാഷ്യം.

കോയിപ്രം സ്റ്റേഷനിലാണ് ജയേഷിന് എതിരായ പോക്സോ കേസ്. അറസ്റ്റിലായ ജയേഷ് ഏതാനും മാസങ്ങള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. നിലവില്‍ പോക്‌സോ കേസിന്റെ വിചാരണ നടന്നുവരുന്നതിനിടെയാണ് ജയേഷും ഭാര്യ രശ്മിയും യുവാക്കളെ മര്‍ദിച്ച കേസില്‍ അറസ്റ്റിലാകുന്നത്. ഇയാളുടെ പിൻകാല ചരിത്രം പരിശോധിച്ച് വരികയാണ് പൊലീസ്.

കസ്റ്റഡിയിലുള്ള ജയേഷിന്റെ മൊബൈൽ ഫോൺ ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഹണിട്രാപ് കേസിൽ രശ്മിയുടെ മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. റാന്നി സ്വദേശിയെ ഡംബൽ ഉപയോഗിച്ചു മർദിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ആലപ്പുഴ സ്വദേശിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിക്കുന്നതും രശ്മിയുടെ ഫോണിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിക്കുന്ന ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

പ്രതികൾ മൂന്നു പേരെ കൂടി സമാനമായ രീതിയിൽ മർദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. അതേസമയം, ആറന്മുള പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ കോയിപ്രം സ്റ്റേഷനിലേക്ക് കൈമാറി. മർദനമേറ്റ ആലപ്പുഴ സ്വദേശിയെ കുറ്റകൃത്യം നടന്ന വീട്ടിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. ഇയാളുടെ മൊഴിയും ശേഖരിച്ചതായാണ് വിവരം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.