Listen live radio
കൊല്ലം: കൊല്ലം ചവറയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലുപേർ മരിച്ചു. മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. പുലർച്ചെ 12.30 ന് ദേശീയപാതയിൽ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം വെറ്റമുക്കിൽ വെച്ചായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മിനിബസിൽ വാൻ ഇടിച്ചായിരുന്നു അപകടം.
തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. തിരുവല്ലം സ്വദേശി കരുണാമ്പരം (56), ബെർക്കുമൻസ് (45), ജസ്റ്റിൻ (56), തമിഴ്നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം പുല്ലുവിളയിൽ നിന്ന് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്.
മിനി ബസിലുണ്ടായിരുന്ന 24 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ 22 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഴിഞ്ഞത്തു നിന്നും ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയവർക്കാണ് അപകടം നേരിട്ടത്.