തിരുവനന്തപുരം ∙ ജില്ലാ ജയിലില്‍ തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരൻ ബിജു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവിലാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പേരൂര്‍ക്കട പൊലീസ് ബിജുവിനെ 12ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. മാനസികപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തുടര്‍ചികിത്സ വേണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. 13ന് ജില്ലാ ജയിലിലെ ഓടയില്‍ അബോധാവസ്ഥയില്‍ കണ്ടുവെന്നു പറഞ്ഞാണ് ബിജുവിനെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചതെന്നാണു പൊലീസ് പറയുന്നത്. സ്‌കാനിങ്ങില്‍ ആന്തരാവയവങ്ങള്‍ക്കു മുറിവുണ്ടെന്നു കണ്ടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി.
അതേസമയം, ബിജുവിനെ മര്‍ദിച്ചിട്ടില്ലെന്നും ആശുപത്രിയില്‍ എത്തിച്ച് സ്‌കാനിങ് നടത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതെന്നുമാണ് ജയില്‍ അധികൃതര്‍ പറയുന്നത്. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു.