Listen live radio
വയനാട്ടിലെ (Wayanad) റിസോർട്ടിൽ ലഹരി പാർട്ടി (Drug Party) നടത്തി പിടിയിലായതിന് പിന്നാലെ കിര്‍മാണി മനോജ് (Kirmani Manoj) നടത്തിയ പ്രതികരണത്തില്‍ അമ്പരന്ന് പൊലീസുകാര്‍ (Kerala Police) . ചെറിയ കേസില്‍ പെട്ട് നാണക്കേടായെന്നാണ് മനോജ് പൊലീസ് ഉദ്യോഗസ്ഥരോട് പ്രതികരിക്കുന്നത്. ക്വട്ടേഷന്‍ പരിപാടികള്‍ക്കിടെ പരിചയപ്പെട്ട കമ്പളക്കാട് മുഹ്സിന്‍റെ വിവാഹ വാര്‍ഷികാഘോഷത്തില്‍ സൌഹൃദം മുന്‍നിര്‍ത്തിയാണ് എത്തിയതെന്നും എന്നാല്‍ ലഹരിക്കേസ് ആയത് നാണക്കേടായുമാണ് കിര്‍മാണി മനോജിന്‍റെ പ്രതികരണമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ഇളവ് ലഭിച്ചാണ് കിര്‍മാണി മനോജ് പുറത്തിറങ്ങിയത്. ഇന്നലെ വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലെ ലഹരി മരുന്ന് പാര്‍ട്ടിക്കിടെയാണ് കിര്‍മാണി മനോജും മറ്റ് 15 പേരും പൊലീസ് പിടിയിലായത്. പൊലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ മുതല്‍ കഞ്ചാവ് വരെയുള്ള ലഹരിവസ്തുക്കളും കണ്ടെത്തിയിരുന്നു.
കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിൻ്റെ വിവാഹ വാർഷിക ആഘോഷമായിരുന്നു വിവിധ ഗുണ്ടാ നേതാക്കളുമായി റിസോര്‍ട്ടില്‍ നടന്നത്. നേരത്തെ കേരളത്തെ നടുക്കിയ ടിപി വധക്കേസിലും അഭിഭാഷകനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ വത്സരാജ കുറുപ്പ് കൊലക്കേസിലും പ്രതിയാണ് മനോജ്. ടി പി വധക്കേസ് വിചാരണക്കാലയളവില്‍ കിര്‍മാണിയുടെ ഫേസ്ബുക്ക് ഉപയോഗം ഏറെ വിവാദമായിരുന്നു. ഇത്തരത്തില്‍ കൊലപാതക കേസികളിലൂടെ കുപ്രസിദ്ധി നേടിയ മനോജിന് ലഹരിക്കേസ് നാണക്കേടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാളുടെ പ്രതികരണം.