Listen live radio
ദില്ലി: പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമാക്കി രാഷ്ട്രീയ പാർട്ടികൾ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പഞ്ചാബ് പ്രചാരണം ഇന്നും തുടരും. ആം ആദമി സർക്കാർ അധികാരത്തിൽ എത്തിയാൽ മൊഹല്ല ക്ലിനിക്കുകൾ നടപ്പാക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു.
കൂടാതെ പുതിയ നികുതികൾ നടപ്പാക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതിനിടെ മുതിർന്ന ബിജെപി നേതാവ് മദൻ മോഹൻ മിത്തൽ ശിരോമണി അകാലി ദളിൽ ചേർന്നു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനായുള്ള താര പ്രചാരകരെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്ര മോദി, അമിത് ഷാ അടക്കം മുപ്പത് പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.
നിയമസഭാ പോരാട്ടം കനക്കുന്ന പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്നാണ് ആകാംക്ഷ കൂടിവരികയാണ്. നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയോ പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവോ എന്ന ചോദ്യങ്ങളാണ് അരങ്ങിലുള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഇക്കാര്യം രാഹുൽ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. പാർട്ടി പ്രവർത്തകരുടെ ആഗ്രഹം അനുസരിച്ച് തീരുമാനമുണ്ടാകുമെന്നാണ് മുൻ ദേശീയ അധ്യക്ഷൻ ട്വിറ്ററിൽ പങ്കുവച്ച അറിയിപ്പ്.