Listen live radio
കൽപ്പറ്റ: കേരള സംസ്ഥാനം രൂപം കൊണ്ട ശേഷമുണ്ടായ ഏറ്റവും വലിയ മരംകുംഭകോണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും സംരക്ഷിക്കുന്നതിനായി നടന്നു വരുന്ന സംഘടിത ഗൂഢാലോചനയുടെ ഒടുവിലത്തെ ഉദാഹരണമാണ് വനം വകുപ്പ് ബീറ്റ് ഓഫീസറായ രാജുവിനെതിരെയുളള ശിക്ഷാ നടപടികൾ പിൻവലിച്ചത്.
മേലുദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘവും വിവിധ അന്വേഷണ ഏജൻസികളും ഇയാൾ കുറ്റക്കാരനാണെന്ന് കൃത്യമായി കണ്ടെത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആദിവാസികൾ അടക്കമുള്ള സാധാരണ കർഷകരെ വഞ്ചിക്കുന്നതിൽ ഇയാൾ മുഖ്യപങ്കാണ് വഹിച്ചത്. മരം മുറി തുടങ്ങിയതു മുതൽ ഇയാൾ അഗസ്തിൻ സഹാദരന്മാരുടെ നിത്യസന്ദർശകനായിരുന്നു. മേലുദ്യോഗസ്ഥരെ ഇയാൾ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഇയാളുടെ ഫോൺ കോൾ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരമൊരാൾ വനസംരക്ഷണ സേനക്ക് തന്നെ അപമാനമാണ്. ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിടുന്നതിന്ന് പകരം തിരിച്ചെടുത്ത് വയനാട് ജില്ലയിൽ തന്നെ കുടിയിരത്തിയത് ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണ്.
കേരളത്തിലുടനീളം കോടികൾ വിലമതിക്കുന്ന ആയിരത്തിലധികം മരങ്ങൾ കോടാലിക്കിരയായതിന് ഉത്തരവാദികളായ അഗസ്തിൻ സഹോദരങ്ങളെയും ഉന്നത റവന്യൂ-വനം ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ കേരള സർക്കാർ തയ്യാറാക്കിയ ഗൂഢ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമാണ്. കുറ്റക്കാരായവരിൽ ഓരോരുത്തരെ കുറ്റമുക്തരാക്കിക്കൊണ്ടിരിക്കുന്നത്. പൊതു സമൂഹം ഇതിനെതിരെ പ്രതികരിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. യോഗത്തിൽ തോമസ്സ് അമ്പലവയൽ അധ്യക്ഷൻ. ബാബു മൈലമ്പാടി, എൻ. ബാദുഷ, എം ഗംഗാധരൻ , സണ്ണി മരക്കടവ് പ്രസംഗിച്ചു.