കോഴിക്കോട് ∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതി കോട്ടൂളി സ്വദേശി പുതിയാറമ്പത്ത് വീട്ടിൽ സുബീഷിനെ (26) മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ ഉമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. 2018 മുതൽ പുതിയറ സ്വദേശിനിയുമായി സൗഹൃദത്തിലായിരുന്ന പ്രതി 2023 ജൂലൈയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് അടുത്തുള്ള ലോഡ്ജിലും സെപ്റ്റംബറിൽ കോഴിക്കോട് വളയനാട് ദേവി ക്ഷേത്രത്തിന് അടുത്തുള്ള ലോഡ്ജിലും 2024 ഓഗസ്റ്റിൽ കോഴിക്കോട് ബീച്ചിൽ ഉള്ള ലോഡ്ജിലും എത്തിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
ഗർഭിണിയായ യുവതിയെ നിർബന്ധപൂർവം ഗുളിക നൽകി ഗർഭം അലസിപ്പിച്ച ശേഷം പൊതുസ്ഥലത്ത് വച്ച് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനിടയിൽ കോട്ടൂളിയിൽ സിപിഒമാരായ ജിനിലേഷ്, അഖിൽ, വിഷ് ലാൽ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.