Listen live radio
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് വിദേശ വായ്പ അനുവദിക്കാൻ കേന്ദ്ര സർക്കാരിന്റെ ശുപാർശയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ രേഖാ മൂലമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ കല്ലിടലിനായി 1.33 കോടി രൂപ ചെലവായതായും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.
പദ്ധതിക്ക് വിദേശ വായ്പ പരിഗണിക്കാമെന്ന് നീതി ആയോഗ്, കേന്ദ്ര റെയിൽവേ മന്ത്രാലയം, ഡിപ്പാർട്ട്മെന്റ് ഓഫ് എക്സപെൻഡിച്ചർ എന്നീ വകുപ്പുകൾ ശുപാർശ നൽകിയിട്ടുണ്ട്. കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിനാണ് ശുപാർശ നൽകിയിരിക്കുന്നത്. സാമ്പത്തിക കാര്യ മന്ത്രാലയം വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുകയും പിന്നീട് കാബിനറ്റിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്യും.
സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി കല്ലിടുന്നതിന് ഇതുവരെയായി 1.33 കോടി രൂപ ചെലവഴിച്ചു. 19,691 കല്ലകളാണ് സ്ഥാപിക്കാനായി വാങ്ങിയത്. ഇതിൽ 6,744 എണ്ണം സ്ഥാപിച്ചതായും മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. കേന്ദ്രാനുമതി ഉണ്ടെങ്കിൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകു എന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.