കാസർകോട് ∙ റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അക്രമിയെ ഹെൽമറ്റുകൊണ്ട് അടിച്ച് ഓടി രക്ഷപ്പെട്ട വിദ്യാർഥി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന പതിനാറുകാരനായ വിദ്യാർഥിയോട് സ്കൂട്ടറിലെത്തിയ ആൾ വഴി ചോദിച്ചു. വഴി പറഞ്ഞു നൽകിയെങ്കിലും ഇയാൾ തൃപ്തനായില്ല. വഴി കാണിക്കാനെന്ന വ്യാജേന ഇയാൾ വിദ്യാർഥിയെ നിർബന്ധിച്ച് സ്കൂട്ടറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ ഹെൽമറ്റെടുത്ത് അക്രമിയെ അടിച്ച ശേഷം വിദ്യാർഥി ഓടി രക്ഷപ്പെട്ടു. തൊട്ടുപിന്നാലെ അക്രമിയും സ്കൂട്ടറിൽ രക്ഷപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും മേൽപ്പറമ്പ് പൊലീസ് അറിയിച്ചു.
 
            













