Listen live radio
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 106 പേര്‍ക്കാണ് ബഹുമതി. ഇതില്‍ ആറുപേര്‍ക്കാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷണ്‍ ലഭിച്ചത്.
പത്മ വിഭൂഷണിന് തൊട്ടു താഴെയുള്ള പത്മഭൂഷണ്‍ 9 പേര്‍ക്കും 91 പേര്‍ക്ക് നാലാമത്തെ പരമോന്നത പുരസ്‌കാരമായ പത്മശ്രീയും ലഭിച്ചു. ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പുറമേ മറ്റു മൂന്ന് പേര്‍ക്ക് കൂടി പത്മശ്രീ ലഭിച്ചത് കേരളത്തിന് അഭിമാനമായി. വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ മാനിച്ച് സി ഐ ഐസക്ക്, കാര്‍ഷികരംഗത്തെ സംഭാവനകള്‍ മാനിച്ച് ചെറുവയല്‍ കെ രാമന്‍, കായികരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് എസ് ആര്‍ ഡി പ്രസാദ് എന്നിവരാണ് മറ്റു പത്മശ്രീ അവാര്‍ഡ് നേടിയ മലയാളികള്‍.
പദ്മശ്രീ വാർത്തയറിഞ്ഞ് നിരവധി പ്രമുഖരാണ് രാമേട്ടനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചത്. അറുപതിലേറെ തനതു നെൽ വിത്തിനങ്ങൾക്കു പുറമെ ചേന, ചേമ്പ് പച്ചക്കറി വിത്തുകളും രാമേട്ടൻ സംരക്ഷിക്കുന്നുണ്ട്. എഴുപത്തൊന്നാം വയസ്സിന്റെ വല്ലായ്മകൾ ചെറിയ തോതിൽ ബാധിക്കുന്നുണ്ടെങ്കിലും രാമേട്ടൻ തന്റെ അധ്വാനത്തിന് വിട്ടുവീഴ്ച ചെയ്യാൻ തയാറല്ല. റാഗിയുടെ പുഞ്ച കൃഷിയും നെല്ലിന്റെ നഞ്ചകൃഷിയുമാണ് രാമേട്ടന്റെ അടുത്ത പദ്ധതികൾ.മൂന്നേക്കറോളം വരുന്ന സ്ഥലത്ത് കൃഷിയിറക്കുന്ന രാമേട്ടൻ പാരമ്പര്യവിത്തിനങ്ങൾ സംരക്ഷിക്കാൻ തന്നെ ഒന്നരയേക്കറോളം സ്ഥലം മാറ്റിവച്ചിട്ടുണ്ട്. ബാക്കി വരുന്ന ഒന്നരയേക്കറോളം സ്ഥലത്ത് നിന്ന് വീട്ടാവശ്യത്തിനുള്ള കൃഷികളും ചെയ്യുന്നു. നഞ്ചയുടെ മെതിത്തിരക്കിനിടയിലും സന്ദർശകരെ സ്വീകരിക്കുകയും അവരുമായി സംഭാഷണം ചെയ്യാനും രാമേട്ടന് യാതൊരു മടിയുമില്ല. പാരമ്പര്യ വിത്തിനങ്ങൾ സംരക്ഷിക്കുന്ന കർഷകർക്ക് കേന്ദ്ര ഗവൺമെന്റ് നല്ക്കുന്ന പ്ലാൻ്റ് ജീനോം സേവ്യർ പുരസ്‌കാരം, സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്‌കാരം, വിവിധ സംഘടനകളുടെ പേരിലുള നിരവധി പുരസ്‌കാരങ്ങളും മണ്ണിന്റെ ഉൾത്തുടിപ്പറിയുന്ന ഈ കർഷകന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡായ കർഷക ജ്യോതി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാകാരങ്ങൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
ബാല്‍കൃഷ്ണ ദോഷി, തബലിസ്റ്റ് സക്കീര്‍ ഹുസൈന്‍, മുന്‍ കേന്ദ്രമന്ത്രി എസ് എം കൃഷ്ണ, ശ്രീനിവാസ് വര്‍ദ്ധന്‍, എസ്പി നേതാവ് മുലായം സിങ് യാദവ്, ഒആര്‍എസ് ലായനി വികസിപ്പിച്ച ദിലീപ് മഹലനാബിസ് എന്നിവര്‍ക്കാണ് രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മ വിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് ദിലീപ് മഹലനാബിസിനും മുലായം സിങ് യാദവിനും ബാല്‍കൃഷ്ണ ദോഷിക്കും പുരസ്‌കാരം നല്‍കിയത്. പത്മഭൂഷണ്‍ ലഭിച്ച ഒന്‍പത് പേരില്‍ ഗായിയ വാണി ജയറാമും ഉള്‍പ്പെടുന്നു. സുധാ മൂര്‍ത്തി, കപില്‍ കപൂര്‍, ദീപക് ദര്‍ തുടങ്ങിയവരാണ് പത്മഭൂഷണ്‍ ലഭിച്ചവര്‍.