Kerala

‘തീക്കട്ടയിൽ ഉറുമ്പരിച്ചു’; മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മോഷണം, ‘വിലപിടിപ്പുള്ള’ വസ്തുക്കൾ നഷ്ടമായി

കൊച്ചി ∙ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വീണ്ടും മോഷണം. കലൂർ ആസാദ് റോഡിൽ മോൻസൻ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലാണ് മോഷണം നടന്നത്. 20 കോടിയോളം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി മോൻസൻ ആരോപിച്ചു. സംഭവത്തിൽ വീടിന്റെ ഉടമകള്‍ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജയിൽ സൂപ്രണ്ട് വഴി മോൻസനും പരാതി നൽകുമെന്ന് അഭിഭാഷകന്‍ എം.ജി.ശ്രീജിത് പറഞ്ഞു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഒട്ടേറെ വിഗ്രഹങ്ങൾ, സ്വർണം പൊതിഞ്ഞിട്ടുള്ള ഖുറാൻ, ബൈബിള്‍, പഞ്ചലോഹ വിഗ്രഹം, കപ്പലിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പോലുള്ള പുരാവസ്തുക്കൾ തുടങ്ങിയവ മോഷണം പോയവയിൽ ഉൾപ്പെടുമെന്ന് അഭിഭാഷകൻ പറഞ്ഞു. ‘‘20 കോടി രൂപയുടെ വസ്തുക്കൾ മോഷണം പോയിട്ടുണ്ടെന്നാണ് മോൻസൻ കണക്കാക്കിയിരിക്കുന്നത്. രണ്ടാഴ്ച മുൻപ് എടുത്ത കണക്കുമായി ഒത്തുനോക്കിക്കൊണ്ടിരിക്കുകയാണ്’’– അഭിഭാഷകൻ പറഞ്ഞു.

ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് കൊട്ടാരം പോലുള്ള മോൻസന്റെ വീട്. മോൻസൻ അറസ്റ്റിലായതിനു പിന്നാലെ ഈ വീട് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു. പിന്നീട് ഇത് ഉടമസ്ഥരായ കോട്ടയം സ്വദേശികൾക്ക് വിട്ടു കൊടുത്തു. എങ്കിലും മോൻസൻ ‘പുരാവസ്തുക്കൾ’ എന്ന് അവകാശപ്പെട്ടിരുന്ന ശേഖരം ഈ വീട്ടിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഈ സാധനങ്ങൾ വിട്ടുകിട്ടണമെന്ന മോൻസന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചെന്നും, രണ്ടാഴ്ച മുൻപ് അഭിഭാഷക കമ്മിഷനൊപ്പം വീട്ടിലെത്തി സാധനങ്ങളുടെ കണക്കെടുത്തതായും അഭിഭാഷകൻ പറഞ്ഞു. വസ്തുക്കൾ പരിശോധിക്കാൻ ഒരു ദിവസത്തെ പരോളിൽ ഇറങ്ങി മോൻസൻ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.

വീടിന്റെ ഒരു ഭാഗത്തുള്ള വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. സിസിടിവികൾ നീക്കം ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലും തന്റെ വീട്ടിൽ മോഷണം നടന്നതായി മോൻസൻ പരാതിപ്പെട്ടിരുന്നു. അന്ന് വിലപിടിപ്പുള്ള ഒട്ടേറെ സാധനങ്ങൾ മോഷണം പോയെന്നും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽനിന്നു വീട് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് മോൻസൻ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.