ചെന്നൈ ∙ മോഷണം പോയ ഫോൺ കണ്ടെത്താനെത്തിയ മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും കൂട്ടം ചേർന്നു ക്രൂരമായി മർദിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ ഉദ്യോഗസ്ഥനും തിരുവനന്തപുരം മെയിലിൽ എസി മെക്കാനിക്ക് കാർത്തിക്കിനുമാണു മർദനമേറ്റത്.
ഇരുവരും ചികിത്സ തേടി. അതേ സമയം, സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളടക്കം വ്യാപകമായി പ്രചരിച്ചിട്ടും ഒരാഴ്ചയ്ക്കു ശേഷമാണു ബർമ ബസാറിലെ കച്ചവടക്കാരായ ചന്ദ്രു, ഇമ്രാൻ എന്നിവരെ പൊലീസ് പിടികൂടിയത്. ട്രെയിനിൽ നിന്നാണു കാർത്തിക്കിന്റെ ഫോൺ നഷ്ടമായത്.
സെൻട്രലിലെ ആർപിഎഫ് ഉദ്യോഗസ്ഥർ ‘ഫോൺ ട്രാക്കർ ആപ്പി’ന്റെ സഹായത്തോടെ, ബർമ ബസാറിൽ ഫോണുള്ളതായി കണ്ടെത്തി. ഈ ഫോണിലേക്കു വിളിച്ചപ്പോൾ, പണം നൽകുകയാണെങ്കിൽ ഫോൺ തിരികെ നൽകാമെന്ന് കോളെടുത്തയാൾ അറിയിച്ചു.
ഇതേത്തുടർന്നു പണം നൽകി ഫോൺ തിരികെ വാങ്ങാനാണു കാർത്തിക്കിനെയും കൂട്ടി ഉദ്യോഗസ്ഥൻ ബർമ ബസാറിലെത്തിയത്. എന്നാൽ, കാർത്തിക്കിന്റെ ഫോൺ നൽകാൻ ഇയാൾ തയാറായില്ല. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ ലക്ഷക്കണക്കിനു രൂപയുടെ നോട്ടുകെട്ടുകളും ആർപിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടു. ഇതോടെ, ബർമ ബസാറിലെ കച്ചവടക്കാർ ഇരുവരെയും വളയുകയായിരുന്നു. നൂറിലേറെ വരുന്ന സംഘം രണ്ടു പേരെയും ക്രൂരമായി ആക്രമിച്ചു. ആർപിഎഫ് ഉദ്യോഗസ്ഥന്റെ മുഖത്തും നെഞ്ചിലും വയറിലും പരുക്കേറ്റു. ബർമ ബസാറിൽ പൊലീസ് കടക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു ആക്രമണം. ഇരുവരെയും തല്ലിക്കൊല്ലാൻ ചിലർ ആക്രോശിക്കുന്നതും സംഭവത്തിന്റെ ദൃശ്യങ്ങളിലുണ്ട്.
സംഭവം നടന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും, ആർപിഎഫ് ഉദ്യോഗസ്ഥനും ഫോൺ നഷ്ടപ്പെട്ട യുവാവും നൽകിയ പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കാൻ നോർത്ത് ബീച്ച് റോഡ് പൊലീസ് തയാറായില്ലെന്ന് ഇരുവരും പറഞ്ഞു. കച്ചവടത്തിന്റെ മറവിൽ ബർമ ബസാറിൽ നടക്കുന്ന അനധികൃത ഇടപാടുകൾ നിയന്ത്രിക്കാൻ നടപടികൾ ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.














