കൽപ്പറ്റ: ഇടതടവില്ലാത്ത വാഹന ഗതാഗത കൊണ്ട് ശ്രദ്ധേയമാണ് അടിവാരം മുതൽ വൈത്തിരി വരെയുള്ള റോഡ്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് നൂറു കണക്കിന്ന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ടൂറിസ്റ്റുകൾ, സ്ഥിര യാത്രക്കാർ, വിദ്യാർത്ഥികൾ തുടങ്ങിയ യാത്രക്കാരുമായി പോകുന്ന ബസ്സുകൾക്ക് പുറമേ ചരക്ക് വാഹനങ്ങളും ചെറുകിട സ്വകാര്യ വാഹനങ്ങളും ടൂവീലറുകളുമടക്കമുള്ള മറ്റു വാഹനങ്ങളും കൊണ്ട് എപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന അവസ്ഥ കൂടിയാണ് നിലവിലുള്ളത്.
ഇതിനൊരു പരിഹാരം എന്നുള്ള നിലയിൽ വൈത്തിരി മരുതിലാവ് ചിപ്പിലിത്തോട് റോഡിന്റെ നിർമ്മാണത്തിനായുള്ള പൊതുജനാവശ്യം ഇപ്പോഴും നിലനിൽക്കുന്നു. അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗത്ത് ഒമ്പത് ഹെയർപിൻ വളവുകളെ കൊണ്ട് താമരശ്ശേരി ചുരം റോഡിലെ ഗതാഗത കുരുക്ക് കുപ്രസിദ്ധമാണ്. വീതി കുറഞ്ഞ റോഡിൽ സ്ലാബില്ലാത്ത ഡ്രൈനേജും, അടുത്തിടെ രൂപപ്പെട്ടു വരുന്ന റോഡിലെ കുണ്ടും കുഴിയും മഴക്കാലത്തോടെ ഗർത്തങ്ങളായി മാറിക്കഴിഞ്ഞു. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവ അപകടത്തിൽപ്പെട്ടു കൊണ്ടിരിക്കുന്നു. ഡ്രൈനേജ് ഭാഗങ്ങളിൽ സ്ലാബിടുകയും വീതി കുറഞ്ഞ റോഡിലെ കുണ്ടും കുഴിയും അടിയന്തിരമായി അറ്റകുറ്റ പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം വയനാട് ജില്ല , ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസും ജനറൽ സെക്രട്ടറി സജി മണ്ഡലത്തിലും സർക്കാരിന്നും ജില്ലാ ഭരണാധികാരികൾക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.














