മുംബൈ ∙ 13 വയസ്സുള്ള മകന്റെ മുന്നിൽവച്ച് ഭാര്യയെ ട്രെയിനിനു മുന്നിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയ ഇലക്ട്രിഷ്യനെ അറസ്റ്റ് ചെയ്തു. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് അറിയിച്ചു. മുളുണ്ടിനടുത്താണു സംഭവം. ഒളിവിൽപോയ ഭർത്താവ് രാജുവിനെ ഗുജറാത്തിലെ സൂറത്തിൽ നിന്നാണു റെയിൽവേ പൊലീസ് പിടികൂടിയത്. യുപി സ്വദേശിനിയാണു കൊല്ലപ്പെട്ട പുഷ്പ.
സൈന്യത്തിൽ ജോലി ചെയ്യുന്ന കമലേഷ് കുമാർ ഗുപ്ത (30) പറയുന്നതനുസരിച്ച്, ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങൾ നിലനിന്നിരുന്നു. മാർച്ച് 14ന് തർക്കമുണ്ടായതിനെത്തുടർന്ന് പുഷ്പ പൊലീസിനെ സമീപിച്ചു. പിന്നാലെ സഹോദരിയേയും മക്കളേയും നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി കമലേഷ് മുംബൈയിലെത്തി. തിരിച്ച് പോരാനായി മുളുണ്ട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്റെ ആർമി ഐഡി കാർഡ് രാജ്കുമാറിന്റെ വീട്ടിൽ മറന്നുവച്ച കാര്യം കമലേഷ് ഓർത്തത്. അത് എടുക്കാനായി അദ്ദേഹം മരുമകനോടൊപ്പം തിരികെ പോയപ്പോൾ, പ്രകോപിതനായ പ്രതി അദ്ദേഹത്തെ വീട്ടിനുള്ളിലാക്കി പൂട്ടുകയായിരുന്നു.
തുടർന്ന് പ്രതി രാജ്കുമാർ മുളുണ്ട് സ്റ്റേഷനിലെത്തുകയും ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന പുഷ്പയെ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ട ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.യാത്രക്കാർ ഉടൻ തന്നെ സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചു. റെയിൽവേ ഉദ്യോഗസ്ഥർ പുഷ്പയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതിനിടെ, അയൽവാസികളുടെ സഹായത്തോടെ കമലേഷ് വീട്ടിൽ നിന്നും രക്ഷപ്പെട്ടു. സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.














