മുതുകുളം: അഭിഭാഷകനായ മകന്റെ വെട്ടേറ്റ് അച്ഛനു ദാരുണാന്ത്യം. വെട്ടേറ്റ അമ്മയുടെ നില ഗുരുതരം. കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നടരാജൻ (62) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സിന്ധുവിനെ (49) ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇവരുടെ മകനും മാവേലിക്കര ബാറിലെ അഭിഭാഷകനുമായ നവജിത്ത് നടരാജനെ കനകക്കുന്നു പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി ഒൻപതരയോടെ ഇവരുടെ വീട്ടിലാണ് സംഭവം. കുടുംബവഴക്കാണു കാരണമെന്നാണ് പ്രാഥമികവിവരം. മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാക്കത്തികൊണ്ടായിരുന്നു ആക്രമണം. നടരാജന്റെ തലയ്ക്ക് ഒട്ടേറെത്തവണ വെട്ടേറ്റു. ഇതിനുശേഷം വീടിന്റെ രണ്ടാംനിലയിലേക്കു കയറിയ ഇയാളെ സാഹസികമായാണ് പോലീസ് പിടികൂടിയത്. പരിക്കേറ്റവരെ നാട്ടുകാർ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും നടരാജൻ മരിച്ചു.














