കൊച്ചി ∙ അമ്മയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ചെങ്ങമനാട് പുറയാർ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചൊവ്വര പാറപ്പുറത്ത് വീട്ടിൽ ബിനു (38) ആണ് അറസ്റ്റിലായത്. അമ്മ അനിത (58) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 30നായിരുന്നു കേസിന് ആസ്പദമായ സംഭവം.
വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അലക്കുകല്ലിനു സമീപം കുഴഞ്ഞുവീണ നിലയിൽ അനിതയെ കണ്ടെന്നും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് മകൻ പൊലീസിനോട് പറഞ്ഞത്. തുടർന്ന് അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കും ശരീരത്തിനും ആന്തരിക അവയവങ്ങൾക്കും ഗുരുതരമായ ക്ഷതമേറ്റതിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ബിനുവിനെ കസ്റ്റഡിയിലെടുത്തു.
അനിത 22 വർഷമായി ഇടുക്കി ചെങ്കളത്തുള്ള മേഴ്സി ഹോമിലായിരുന്നു കഴിഞ്ഞിരുന്നത്. സെപ്റ്റംബറിൽ ബിനു ചൊവ്വരയിലുള്ള വാടക വീട്ടിലേക്ക് അനിതയെ കൂട്ടിക്കൊണ്ടു വന്നു. സ്വത്ത് കൈക്കലാക്കണമെന്ന ഉദ്ദേശത്തോടുകൂടി മർദിച്ചപ്പോഴാണ് മരണം സംഭവിച്ചത്.














